| ബിനായക് സെന്നിനു് ജാമ്യം: പ്രചാരണത്തിനു് ചുക്കാന്‍ പിടിച്ചതു് മലയാളി എഞ്ചിനീയര്‍ |
[May. 26th, 2009|12:12 pm] |
| ബിനായക് സെന്നിന് ജാമ്യം | ന്യൂദല്‍ഹി: മാവോവാദിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഛത്തീസ്ഗഢ് ഗവണ്‍മെന്റ് ജയിലിലടച്ച സാമൂഹികപ്രവര്‍ത്തകനും പി.യു.സി.എല്‍ വൈസ്പ്രസിഡന്റുമായ ഡോ. ബിനായക്സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ദീപക് വര്‍മ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് രണ്ടു വര്‍ഷമായി റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 59കാരനായ സെന്നിന് ജാമ്യം അനുവദിച്ചത്. ഹൃദ്രോഗബാധിതനായതിനാല്‍ ചികില്‍സക്കും മറ്റുമായി ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഛത്തീസ്ഗഢ് സര്‍ക്കാറിന് ഈ മാസം നാലിന് സുപ്രീംകോടതി നോട്ടീസ് നല്‍കി. ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2007 മെയ് 14നാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സെന്നിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. നക്സല്‍ അതിക്രമങ്ങളെ നേരിടാനെന്ന പേരില്‍ ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ ഒത്താശയോടെ രൂപംകൊണ്ട സല്‍വാജുദൂം എന്ന സായുധഗ്രൂപ്പിന്റെ ക്രൂരകൃത്യങ്ങള്‍ പുറം ലോകത്തെ അറിയിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. നക്സലുകളെ നേരിടാന്‍ സാധാരണക്കാര്‍ക്ക് ആയുധം നല്‍കുന്നതിനെതിരെ ഡോ. സെന്‍ ആദിവാസികളില്‍ ശക്തമായ ബോധവത്കരണം നടത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലിട്ടാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത്. മാവോവാദികളെ നേരത്തേതന്നെ തള്ളിപ്പറഞ്ഞിട്ടും മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന പേരില്‍ ഛത്തീസ്ഗഢ് സ്പെഷല്‍ പബ്ലിക് സെക്യൂരിറ്റി ആക്ട് എന്ന കരിനിയമത്തിന്‍ കീഴില്‍ ജാമ്യമില്ലാവകുപ്പുകളാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയത്. മികച്ച ശിശുരോഗ വിദഗ്ധനായ സെന്‍ ആദിവാസിമേഖലകളില്‍ പൊതുജനാരോഗ്യരംഗത്ത് സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളജില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെയാണ് ഡോ. സെന്‍ ബിരുദമെടുത്തത്. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചാണ് ഭാര്യ ഇലിനക്കൊപ്പം സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ആരോഗ്യ രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങിത്തിരിച്ചത്. സ്തുത്യര്‍ഹമായ സേവനത്തിന് അഞ്ചുവര്‍ഷം മുമ്പ് വെല്ലൂര്‍ മെഡിക്കല്‍കോളജ് അദ്ദേഹത്തെ പോള്‍ ഹാരിസണ്‍ മെഡല്‍ നല്‍കി ആദരിച്ചു. 140 രാജ്യങ്ങളിലുള്ള പൊതുജനാരോഗ്യസംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച വാഷിംഗ്ടണ്‍ ആസ്ഥാനമായ ഗ്ലോബല്‍ മെഡിക്കല്‍ കൌണ്‍സില്‍ കഴിഞ്ഞവര്‍ഷം വൈദ്യസേവനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള അത്യുന്നത പുരസ്കാരമായ ജോനാഥന്‍ മന്‍ അവാര്‍ഡിന് സെന്നിനെ തെരഞ്ഞെടുത്തു. ആ അവാര്‍ഡ് വാഷിംഗ്ടണില്‍ ചെന്ന് സ്വീകരിക്കുന്നതിന് ഡോ. സെന്നിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ലോകപ്രശസ്തരായ 22 നോബല്‍ജേതാക്കള്‍ ഛത്തീസ്ഗഢ്, കേന്ദ്രഗവണ്‍മെന്റുകളോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് നിരാകരിക്കപ്പെട്ടു. അദ്ദേഹത്തിനുവേണ്ടി പ്രമുഖ അഭിഭാഷകന്‍ രാംജത്മലാനി അടക്കമുള്ളവര്‍ പലതവണ സമീപിച്ചിട്ടും ഛത്തീസ്ഗഢ് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ തടവുകാരനായി രണ്ടു വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലോകവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. സെന്നിന് ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞ് ഭാര്യ ഇലിനയും മകള്‍ പ്രഞ്ജിതയും മുംബൈയില്‍ നിന്ന് റായ്പൂരിലേക്ക് തിരിച്ചു. കോടതി നീതിയുടെ കൂടെ നിന്നുവെന്നും സെന്നിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ് ആദ്യശ്രമമെന്നും ഇലിന പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സെന്നിന്റെ വിമോചനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. | | |
സെന്നിന്റെ മോചനം: പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മലയാളി എഞ്ചിനീയര്‍ കൊച്ചി: കരിനിയമത്തിന്റെ മറവില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കാരിരുമ്പഴിക്കുള്ളിലടച്ച ജനകീയ ഡോക്ടര്‍ ബിനായക് സെന്നിന് രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ ജാമ്യം നേടാന്‍ വഴിയൊരുക്കിയതില്‍ മലയാളി പങ്കാളിത്തവും. ജനകീയ പ്രവര്‍ത്തകരെ അമര്‍ച്ച ചെയ്യുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ മലയാളി പൊതു സമൂഹം നിസ്സംഗത പുലര്‍ത്തിയപ്പോള്‍ ഐ.ടി വിദഗ്ധനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകനുമായ തൃശൂര്‍ അവണൂര്‍ എടക്കുളം സ്വദേശി അനിവര്‍ അരവിന്ദും സംഘവും ഈ അവകാശ ലംഘനത്തിനെതിരെ രംഗത്തിറങ്ങുകയായിരുന്നു. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് സോഫ്റ്റ്വെയര്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വിവിധ മെയിലിംഗ് ലിസ്റ്റുകള്‍ വഴി അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളും മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിച്ചു. ഇതിന് www.binayaksen.netഎന്ന വെബ്സൈറ്റും ബ്ലോഗുകളും ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് 14 ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ച ഈ സൈറ്റുവഴിയാണ് ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ബിനായക്സെന്‍ വിഷയത്തില്‍ ആശയവിനിമയം നടത്തിയിരുന്നത്. അറസ്റ്റിന് മുമ്പ് ബിനായക് സെന്നുമായി ഒരുപരിചയവും തനിക്കില്ലായിരുന്നെന്ന് അനിവര്‍ പറയുന്നു. കവിതാ ശ്രീവാസ്തവ, ശുക്ലാസെന്‍, ചാന്ദ്നി പരേഖ് തുടങ്ങിയ പൌരാവകാശ^മാധ്യമ രംഗത്തെ സുഹൃത്തുക്കള്‍ വഴിയാണ് സെന്നിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയുന്നത്. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി നോംചോംസ്കി അടക്കം നാനാഭാഗത്തുനിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം ഫലം കാണാതായതോടെയാണ് കാമ്പയിന്‍ രീതികളില്‍ മാറ്റം വരുത്തണമെന്ന് ബോധ്യമായത്. വെബ്സൈറ്റിന്റെ മേല്‍നോട്ടത്തില്‍ എഡിറ്ററുടെ റോളായിരുന്നു തനിക്കെന്ന് അരവിന്ദ് പറയുന്നു.ഇതിന്റെ പേരില്‍ തനിക്ക് ഭീഷണിയോ ദേഹോപദ്രവമോ ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, സെന്നിന്റെ മോചനത്തിന് പ്രചാരണം നടത്തിയ സിനിമാ പ്രവര്‍ത്തകന്‍ അജയ് ടി.ജി യെ കേസില്‍ കുടുക്കി ജയിലിലടച്ചു. ജാവേദ് ഇഖ്ബാല്‍ എന്ന ഫോട്ടോഗ്രാഫറെ ക്രൂരമായി മര്‍ദിച്ചു. മറ്റു പല ആക്ടിവിസ്റ്റുകള്‍ക്കും ഭീഷണികളുമുണ്ടായി. ബിനായക് സെന്നിന് ജാമ്യം ലഭിച്ചെങ്കിലും കരിനിയമത്തിന്റെ മറവില്‍ ചുമത്തിയ കള്ളക്കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സെന്നിനെ പൂര്‍ണമായി കുറ്റവിമുക്തനാക്കണമെന്നും ഭരണകൂടഭീകരത തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്ന് അനിവര്‍ പറഞ്ഞു. ഇഖ്ബാല്‍ ചേന്നര | | |
കടപ്പാടു്: മാധ്യമം
|
|
|
| സീതയുടെ പാട്ടുകള്‍ |
[Mar. 3rd, 2009|02:16 pm] |
അമേരിക്കന്‍ കാര്‍ട്ടുണിസ്റ്റും അനിമേറ്ററുമായ നീന പാലിയുടെ 'Sita Sings The Blues' എന്ന കാര്‍ട്ടൂണ്‍ സിനിമ മാര്‍ച്ച് 7 നു് ഇന്റര്‍നെറ്റിലൂടെ പുറത്തിറങ്ങുന്നു. ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് പ്രകാരം ആര്‍ക്കും പകര്‍ത്താനും പങ്കുവെയ്ക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനുമുള്ള അനുമതികളോടെയാണിതു് വരുന്നതെന്നാണു് ഇതിന്റെ പ്രത്യേകത.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും ഈ കഥയില്‍ പ്രാധാന്യത്തോടെ വരുന്നുണ്ടു്. തന്റെ ഭര്‍ത്താവു് ഒരു ഇമെയിലയച്ചു് ബന്ധം അവസാനിപ്പിച്ചതോടെ നിരാശയായ നീന പാലി രാമായണത്തില്‍ ആശ്വാസം കണ്ടെത്തുന്നു. രാമായണത്തിലെ സീതയുടെ അനുഭവവുമായുള്ള തന്റെ ജീവിതത്തിലെ സാമ്യം തന്റെ കഥയും രാമായണത്തിലെ സീതയുടെ അവസ്ഥയും കൂട്ടിക്കലര്‍ത്തി സിനിമയെടുക്കുവാന്‍ അവരെ പ്രേരിപ്പിയ്ക്കുന്നു.
മൂന്നു് വര്‍ഷത്തോളം ഒറ്റയ്ക്കു് പ്രയത്നിച്ചാണു് അവര്‍ സിനിമ പൂര്‍ത്തിയാക്കിയതു്. നിഴല്‍ പാവകള്‍ തമ്മിലുള്ള സംഭാഷണമായും ആനറ്റ് ഹാന്‍ഷായുടെ പാട്ടുകളുടേയും സഹായത്തോടെയുമാണു് അവര്‍ കഥ പറയുന്നതു്. ഇതിലുപയോഗിച്ച പാട്ടുകള്‍ 1920 ല്‍ പാടിയതും പൊതു സ്വത്തായി മാറിയതുമാണെങ്കിലും ഗാന രചന തുടങ്ങി ചില വശങ്ങള്‍ ഇപ്പോഴും പകര്‍പ്പവകാശ പരിധിയ്ക്കുള്ളിലാണു്. 220,000 അമേരിക്കന്‍ ഡോളറാണു് (ഒരു കോടിയോളം രൂപ) പകര്‍പ്പവകാശം കൈവശമുള്ളവര്‍ ആദ്യം ചോദിച്ചതു് (പിന്നീടതു് 50,000 അമേരിക്കന്‍ ഡോളറായി കുറച്ചു). ഒരു വിതരണക്കാരുമില്ലാത്തതിനാല്‍ അവര്‍ക്കതു് കൊടുക്കാന്‍ സാധിച്ചില്ല.
സിനിമ പുറത്തിറക്കുന്നതിനു് മുമ്പു് തന്നെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിയ്ക്കാവുന്നതു് കൊണ്ടു് അവര്‍ തന്റെ സിനിമയും കൊണ്ടു് പല ഫെസ്റ്റിവലുകളില്‍ കറങ്ങി. ഫ്രാന്‍സിലെ ആനസി അന്താരാഷ്ട്ര അനിമേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയായും ബെര്‍ലിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധയര്‍ഹിയ്ക്കുന്ന സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.
സിനിമാ നിര്‍മ്മാണത്തിന്റെ പുതിയ വഴിയിലൂടെയാണു് പിന്നീടു് ഈ സംരംഭം കടന്നു് പോയതു്. ഇന്റര്‍നെറ്റ് വഴിയുള്ള സംഭാവനകള്‍ വഴിയാണു് (മുഴുവന്‍ പണവും കിട്ടുന്നതിനു് മുമ്പു് തന്നെ പണം കടം വാങ്ങിയാണു്) പാട്ടുകളുടെ ഉപയോഗത്തിനുള്ള അവകാശം നേടിയെടുത്തതു് . ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ എനിയ്ക്കും അതിയായ സന്തോഷമുണ്ടു്. നിങ്ങള്‍ക്കും ഈ സംരംഭത്തിലേയ്ക്കു് സംഭാവന നല്‍കാം.
കഴിഞ്ഞ ആഴ്ച തന്നെ എനിയ്ക്കു് ഫെസ്റ്റിവലുകളില്‍ ഉപയോഗിച്ച പതിപ്പിന്റെ ഡിവിഡി കിട്ടിയിരുന്നു. സിനിമ എനിയ്ക്കിഷ്ടമായി, പാട്ടുകള്‍ പൂര്‍ണ്ണമായി മനസ്സിലായില്ലെങ്കില്‍ കൂടി. കഥയോടൊപ്പം തന്നെ മൂന്നു് ഇന്ത്യക്കാര്‍ തമ്മിലുള്ള ഇതിലെ സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ടു്.
അമേരിക്കന്‍ പകര്‍പ്പാവകാശ നിയമം സര്‍ക്കാര്‍ വകയായ ടിവി ചാനലുകള്‍ക്കു് പകര്‍പ്പാവകാശ നിയമത്തില്‍ ഇളവു് നല്‍കിയതു് കാരണം ഈ വരുന്ന മാര്‍ച്ച് 7 നു് ന്യൂ യോര്‍ക്ക് നഗരത്തിലെ ഡബ്ലിയുനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടു്. ആ ദിവസം തന്നെ ഡിവിഡി പതിപ്പു് ലഭ്യമാക്കാനാണു് ഇപ്പോള്‍ ലക്ഷ്യമിട്ടിരിയ്ക്കുന്നതു്.
ഡിവിഡി പതിപ്പിറങ്ങുന്നതിനു് മുമ്പു് തന്നെ കമ്പ്യൂട്ടറില്‍ കാണാവുന്ന പല വലിപ്പത്തിലുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ ഇവിടെ ലഭ്യമാണു്. പൈറസിയെക്കുറിച്ചു് പേടിയില്ലാതെ ഇന്നു തന്നെ ഇതിന്റെ പകര്‍പ്പുകള്‍ നിങ്ങള്‍ക്കും വിതരണം ചെയ്യാം.
ഡൌണ്‍ലോഡ് ചെയ്യൂ!! കണ്ടാസ്വദിയ്ക്കൂ!! പകര്‍ത്തി വിതരണം ചെയ്യൂ!! ഏറ്റവും പ്രധാനമായി ഈ സിനിമയെക്കുറിച്ചുള്ള വിവരം എല്ലാവരുമായി പങ്കിടൂ.
ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിലെ വിവരണം
|
|
|
| എന്താണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍? ചില ചോദ്യോത്തരങ്ങള്‍ |
[Mar. 2nd, 2009|07:35 pm] |
എന്താണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍? എന്ന തലക്കെട്ടോടെ പ്രതീഷ് പ്രകാശ് എഴുതിയ കുറിപ്പിനെക്കുറിച്ചുള്ള ചര്‍ച്ച കണ്ടപ്പോഴാണു് ഇങ്ങനെ ഒരു കുറിപ്പെഴുതാനുള്ള പ്രചോദനമുണ്ടായതു്.
1, സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഡവലപ് ചെയ്യുന്നത് ആരാണ്? ഫ്രീ ആയി കിട്ടുന്ന മിക്ക സ്വതന്ത്ര സോഫ്റ്റ്വെയറുകളും ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആരാണ് ഉത്തരവാദി?
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസനം എന്നതു് പലര്‍ക്കും പരിചിതമായിട്ടുള്ള കുത്തക സോഫ്റ്റ്‌വെയറില്‍ നിന്നും വളരെ വ്യത്യസ്തമാണു്. അതു് കൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു് പണം സമ്പാദിയ്ക്കുന്ന രീതിയും വ്യത്യസ്തമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തുടങ്ങിയ കാലത്തു് എല്ലാവരും സ്വന്തം ഇഷ്ടത്തിന്റേയും അറിവു് സ്വതന്ത്രമാകണം എന്ന വിശ്വാസത്തിന്റേയും പുറത്തു് മാത്രം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ രചിച്ചിരുന്നതില്‍ നിന്നും നമ്മള്‍ വളരെ മുന്നോട്ടു് വന്നിരിയ്ക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രചയിതാക്കളില്‍ കൂടുതല്‍ പേര്‍ക്കും ഇന്നും അതേ പ്രചോദനമാണെങ്കിലും സ്വന്തം ജോലിയുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എഴുതുകയും അവ ഉപയോഗിയ്ക്കാനും മാറ്റിയെഴുതാനും പിന്തുണ നല്‍കുകയും ചെയ്യുന്നവരുടേയും എണ്ണം ഇന്നു് വളരെയധികം കൂടിയിരിയ്ക്കുന്നു. റെഡ് ഹാറ്റ്, നോവല്‍, കാനോനിക്കല്‍ തുടങ്ങി പ്രധാനമായും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികള്‍ മുതല്‍ സണ്‍ മൈക്രോസിസ്റ്റംസ്, ഐബിഎം, എച്ച്പി തുടങ്ങി പല കമ്പനികളും ഇന്നു് സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ രംഗത്തു് ജോലി നല്‍കുന്നവരാണു്. പല രാജ്യക്കാരും വര്‍ഗ്ഗക്കാരും നിറക്കാരുമായ ഹാക്കര്‍മാരും (ക്രാക്കറല്ല) പല സ്ഥാപനങ്ങളിലും സംഘടനകളിലും ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും ഗവേഷകരും പരിഭാഷ മുതല്‍ സഹായക്കുറിപ്പുകളെഴുതുന്ന സാധാരണക്കാര്‍ വരെയുള്ള പലരുടേയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിയ്ക്കപ്പെടുന്നതു്.
നിങ്ങള്‍ തെരഞ്ഞെടുക്കുന്ന തരത്തിലുള്ള പിന്തുണ ലഭ്യമാണു്. റെഡ് ഹാറ്റ്, നോവല്‍, കാനോനിക്കല്‍ മുതലുള്ള കമ്പനികള്‍ നേരിട്ടും എച്ച്പി, ഡെല്‍, സണ്‍, അസൂസ് മുതലായവര്‍ അവരുടെ ഹാര്‍ഡ്‌വെയറിനൊപ്പവും സ്വതന്ത്ര സോഫ്റ്റ്‌വെയറിനുള്ള പിന്തുണ നല്‍കുന്നു. നിങ്ങളുടെ സ്ഥലത്തു് ആളുകള്‍ വന്നു് ശരിയാക്കി തരാന്‍ പണം കൂടുമെങ്കിലും ടെലിഫോണ്‍ ഇമെയില്‍ തുടങ്ങിയ മാധ്യമങ്ങളുപയോഗിച്ചു് വ്യത്യസ്ത വരിസംഖ്യ മുടക്കി പിന്തുണ ലഭ്യമാക്കാം. അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ പല ചര്‍ച്ചാ വേദികളും ഐആര്‍സി (ഇന്റര്‍നെറ്റ് റിലേ ചാറ്റ്) വഴി തത്സമയ സഹായവും നിങ്ങളുടെ പ്രാദേശിക ഉപയോക്താക്കളുടെ സംഘങ്ങില്‍ നിന്നുള്ള പിന്തുണ വരെ പല രൂപത്തില്‍ ഇതു് ലഭ്യമാണു്. നിങ്ങളുടെ തൊട്ടടുത്ത സ്കൂളിലെ അധ്യാപകരോ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളോ നിങ്ങളെ സഹായിച്ചേയ്ക്കാം. ഉത്തരവാദിത്തത്തിന്റെ കാര്യമാണെങ്കില്‍ മുകളില്‍ പറഞ്ഞ കമ്പനികള്‍ നിങ്ങളുമായുള്ള കരാര്‍ പ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായേയ്ക്കാം. ഉദാഹരണത്തിനു് റെഡ് ഹാറ്റിന്റെ കരാര്‍ വിവരങ്ങള്‍ ഇവിടെ നോക്കൂ. ഗുരുതരമായ പ്രശ്നങ്ങള്‍ക്കു് ഒരു മണിക്കൂറിനുള്ളില്‍ (24x7) വരെ മറുപടി തരുന്ന കരാറുകള്‍ വരെ ലഭ്യമാണു്. നിങ്ങള്‍ക്കുത്തരം കിട്ടിയില്ലെങ്കില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിനു് കേസു് കൊടുക്കാവുന്ന തരത്തിലുള്ള കരാര്‍. ഇതു് പോലെ മറ്റു് പല കമ്പനികളും സേവനങ്ങളും വാറണ്ടിയും നല്‍കുന്നു.
2, സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നു എന്നല്ലാതെ 99% ആളുകള്‍ക്കും അതിന്റെ ഉള്ളുകള്ളികള്‍ അറിയാതിരിക്കുന്നിടത്തോളം ആരു് എന്തു് മാറ്റം വരുത്തി ഉപയോഗിക്കും എന്നാണ് വിചാരിക്കുന്നത്?
സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നവരിലെ 1% തന്നെ വലിയൊരു സംഖ്യയാണു്. നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന മാറ്റങ്ങള്‍ തന്നെ ആ 1% ആളുകളിലാര്‍ക്കെങ്കിലും ആവശ്യമുള്ളതാണെങ്കില്‍ അവര്‍ വരുത്തുന്ന മാറ്റങ്ങള്‍ അടുത്ത പതിപ്പിലൂടെ നിങ്ങള്‍ക്കു് ലഭ്യമാകും. അല്ലെ ഇനി ഇതു് വരെ ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാത്ത ആരും ചിന്തിയ്ക്കാത്ത/ആര്‍ക്കും ആവശ്യമില്ലാത്ത മാറ്റമാണെങ്കില്‍ ആ സോഫ്റ്റ്‌വെയറിന്റെ രചയിതാക്കളോടിതു് ചെയ്തു് തരാന്‍ പറയാം. ഇതേ ആവശ്യമുള്ള മറ്റുള്ളവരെ ഇന്റര്‍നെറ്റില്‍ കാണുകയാണെങ്കില്‍ അവരോടൊപ്പം ചേര്‍ന്നു് (വെറെ ആര്‍ക്കും ആവശ്യമില്ലെങ്കില്‍ സ്വന്തമായും) ഇതു് ചെയ്യാന്‍ കോഡെഴുത്തറിയുന്ന ആരെയെങ്കിലും ഏല്‍പ്പിയ്ക്കാം. കുത്തക സോഫ്റ്റ്‌വെയറിലാണെങ്കില്‍ ഇതു് ചെയ്തു് തരാന്‍ അവരോടപേക്ഷിയ്ക്കാം എന്നാല്ലാതെ വേറെ ഒരു വഴിയും നിങ്ങളുടെ മുമ്പിലില്ല.
3, ഒരു പെയ്ഡ് സോഫ്റ്റ്വെയര്‍ ഇറക്കി മാസങ്ങള്‍ കഴിയുമ്പോള്‍ അതിന്റെ അതേ സ്വഭാവത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇറക്കുന്നു എന്നതല്ലാതെ ഇന്നുവരെ എന്തു് ഉല്പന്നമാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ നിര്‍മ്മാണം കൊണ്ട് പുറത്തുവന്നിട്ടുള്ളത്?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുവാന്‍ എല്ലാവരേയും പ്രാപ്തരാക്കുക എന്നതാണു്. ഒരു ഉത്പന്നമുണ്ടാക്കി അതു് വില്‍ക്കുക എന്ന കുത്തക സോഫ്റ്റ്‌വെയറുകളുടെ രീതിയില്‍ നിന്നും വ്യത്യസ്തമായി സ്വന്തം ആവശ്യത്തിനുള്ള സോഫ്റ്റ്‌വെയര്‍ എഴുതുക എന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രധാന രീതി. കുത്തക സോഫ്റ്റ്‌വെയറുകള്‍ വളരെ ജനപ്രീയമായ ഒരു സന്ദര്‍ഭത്തില്‍ വന്നതു് കൊണ്ടു് തന്നെ ആ ജോലികളെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ചെയ്യാന്‍ സാധ്യമാകുക എന്നതു് വളരെ പ്രധാനപ്പെട്ടൊരു ലക്ഷ്യമാണു്. എന്നിരുന്നാലും കെഡിഇ 4 പോലെ, കെര്‍ണല്‍ ലിനക്സിലെ പുതിയ ഫയല്‍ സിസ്റ്റങ്ങള്‍ പോലെ, പുതിയ പല ഗുണങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൊണ്ടുവന്നിട്ടുണ്ടു്. പുതുയ ഉത്പന്നങ്ങളുണ്ടാക്കുക എന്നല്ല സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മുന്‍ഗണന, മറിച്ചു് നമുക്കൊരു പ്രശ്നത്തെ എങ്ങനെ പരിഹരിയ്ക്കാം എന്നതാണു്. നേരത്തെ തന്നെ ഒരു പരിഹാര രീതിയുണ്ടെങ്കില്‍ പിന്നെന്തിനു് വേറൊരു പരിഹാരത്തിനു് ശ്രമിയ്ക്കണം? പിന്നെ സോഫ്റ്റ്‌വെയര്‍ രംഗത്തു് പുതുമ എന്നാല്‍ പുതിയ ആശയങ്ങള്‍ പഴയ സോഫ്റ്റ്‌വെയറുകളില്‍ കൊണ്ടുവരുക എന്നതാണു്.
കൂടുതല്‍ ചോദ്യോത്തരങ്ങളിവിടെ
|
|
|
| പിന്നെ അവര്‍ ഞങ്ങളെ തേടി വന്നു ... |
[Feb. 8th, 2009|03:53 pm] |
ആദ്യം അവര്‍ ദളിതുകളെ കൊന്നു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു "അവരെ കൊല്ലുക തന്നെ വേണം". ഞങ്ങളുടെ വരേണ്യ വൃത്തങ്ങളില്‍ നിന്നും ദളിതുകളെ മാറ്റി നിര്‍ത്താന്‍ ഞങ്ങളും ഹിന്ദു ബ്രാഹ്മീണരുടെ തന്ത്രം സ്വീകരിച്ചു - (ഞങ്ങളിപ്പോളും അവ അഭിമാനത്തോടെ പിന്തുടരുന്നു).
പിന്നെ അവര്‍ മുസ്ലീങ്ങളെ തേടി വരുകയും അവരെ ഓരോരുത്തരെയായി കൊല്ലുകയും ചെയ്തു. മുസ്ലീങ്ങള്‍ "തീവ്രവാദികളാണു്" എന്നു് വിശ്വസിച്ചു് അവിടെയും ഞങ്ങള്‍ നിശബ്ദരായിരുന്നു.
വീണ്ടും അവര്‍ ക്രിസ്ത്യാനികളെ കൊന്നു തുടങ്ങി. "മത പരിവര്‍ത്തനം ദേശീയതയ്ക്കെതിരാണെന്നു്" പറഞ്ഞു് ഞങ്ങള്‍ സാധാരണ പോലെ നിശബ്ദരായിരുന്നു.
പിന്നെ അവര്‍ ഞങ്ങളെ തേടി വന്നു. ഞങ്ങളുടെ ലോകത്തേയ്ക്കു്. ഞങ്ങള്‍ അവര്‍ക്കായി സൃഷ്ടിച്ച ലോകമായ പബ്ബുകളില്‍ ആസ്വദിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ കുട്ടികളെ അവര്‍ ഭീകരമായി അക്രമിച്ചു. ഞങ്ങള്‍ കരഞ്ഞു. ഞങ്ങളുടെ വരേണ്യ കുട്ടികളും കരഞ്ഞു.
പക്ഷേ ഞങ്ങളേയോ ഞങ്ങളുടെ കുട്ടികളേയോ രക്ഷിയ്ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.
കടപ്പാടു്: രഞ്ജു രാധ
|
|
|
| മെച്ചപ്പെട്ട മലയാള പിന്തുണയോടെ കെഡിഇ 4.2.0 പുറത്തിറങ്ങി |
[Jan. 27th, 2009|11:39 pm] |
അങ്ങനെ കെഡിഇ 4.2.0 പുറത്തിറങ്ങി. പ്രസാധനക്കുറിപ്പിവിടെ. കെഡിഇ മലയാളത്തില്‍ ലഭ്യമാക്കാന്‍ പരിശ്രമിച്ച ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നമുക്കൊത്തിരി സന്തോഷിയ്ക്കാനുള്ള അവസരമാണിതു്. ഇതൊഘോഷിയ്ക്കാന്‍ നമുക്കു് ഈ വരുന്ന ഫോസ് മീറ്റില്‍ (ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ കോഴിക്കോട് എന്‍ഐടിയില്‍ വച്ചു്) ഒത്തുചേരാം. 31 പേരാണു് കഴിഞ്ഞ പതിപ്പിന്റെ പരിഭാഷയില്‍ ചേര്‍ന്നതെങ്കില്‍ ഇത്തവണ 13 പേരാണു് സജീവമായി പങ്കെടുത്തതു്. 131084 വാചകങ്ങള്‍ പരിഭാഷപ്പെടുത്താനുള്ള കെഡിഇയില്‍ 31218 (23%) വാചകങ്ങള്‍ പരിഭാഷപ്പെടുത്തി എട്ടു സ്ഥാനങ്ങള്‍ കയറി 55 മതായാണു് മലയാളം പൂര്‍ത്തിയാക്കിയതു്. ഇന്ത്യന്‍ ഭാഷകളില്‍ നമ്മള്‍ നാലാമതായി തുടരുന്നു (ഗുജറാത്തി കുറച്ചു നാളേയ്ക്കു് ആ സ്ഥാനത്തു് കയറിയെങ്കിലും നമ്മളവരെ വളരെയധികം പുറകിലാക്കി). നമ്മുടെ മുമ്പിലുള്ള ഇന്ത്യന്‍ ഭാഷകള്‍ ഹിന്ദി, തമിഴ്, പഞ്ചാബി എന്നിവയാണു്. കഴിഞ്ഞ പതിപ്പില്‍ പുറത്തിറങ്ങിയ ഭാഗങ്ങളുടെ 25% മാണു് നമ്മള്‍ പൂര്‍ത്തിയാക്കിയതു് (മുഴുവന്‍ കെഡിഇയുടെ 14% മാണു് നമ്മളന്നു് തീര്‍ത്തതു്. ചില ഭാഗങ്ങള്‍ കെഡിഇയുടൊപ്പം പുറത്തിറങ്ങാറില്ല). നമ്മളന്നു് 63 മതു് സ്ഥാനത്തായിരുന്നു. ഈ പതിപ്പില്‍ മലയാള പിന്തുണയ്ക്കായി പരിശ്രമിച്ചവരുടെ പേരുകള്‍. 1. Abhishek Jacob അഭിഷേക് ജേക്കബ് 2. Ani Peter അനി പീറ്റര്‍ 3. Jesse Francis ജെസ്സെ ഫ്രാന്‍സിസ് 4. Hari Vishnu ഹരി വിഷ്ണു 5. Manilal KM മണിലാല്‍ കെഎം 6. Manu S Madhav മനു എസ് മാധവ് 7. Pratheesh Prakash പ്രതീഷ് പ്രകാശ് 8. Praveen Arimbrathodiyil പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 9. Rajeesh K Nambiar രജീഷ് കെ നമ്പ്യാര്‍ 10. Sankaranarayanan ശങ്കരനാരായണന്‍ 11. Shiju Alex ഷിജു അലക്സ് 12. Sujith H സുജിത് എച് 13. Syam Krishnan ശ്യാം കൃഷ്ണന്‍
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ 63 വയസ്സുകാരനായ കെഎസ്ഇബിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ശങ്കരനാരായണന്‍ വരെയുള്ള ജീവിതത്തിന്റെ പല തുറയിലുമുള്ളവരൂടെ ഒന്നിച്ചുള്ള പ്രവര്‍ത്തനാമാണു് ഇതു് സാധ്യമാക്കിയതു്.
കെഡിഇയുടേയും മറ്റു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടേയും മലയാള പരിഭാഷയില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ ചര്‍ച്ചാവേദിയില്‍ വരൂ.
|
|
|
| അല്‍ ജസീറ വാര്‍ത്തകള്‍ ക്രിയേറ്റീവ് കോമണ്‍സ് വഴി സ്വതന്ത്രോപയോഗത്തിനു് |
[Jan. 14th, 2009|12:53 am] |
ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ ജസീറ ടെലിവിഷന്‍ തങ്ങളുടെ വാര്‍ത്തകള്‍ സ്വതന്ത്രോപയോഗത്തിനു് ലഭ്യമാക്കുന്നു. ഇതോടു് കൂടി ലോകത്തെ എല്ലാ ടിവി ചാനലുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും ബ്ലോഗെഴുത്തുകാര്‍ക്കും ഈ ചലച്ചിത്രങ്ങള്‍ ഉപയോഗിയ്ക്കാവുന്നതാണു്. ഉറവിടം അല്‍ ജസീറയാണെന്നു് പറയണമെന്ന ഒറ്റ നിബന്ധനയേ ഉള്ളൂ. ഉപയോഗിയ്ക്കുന്നതിനു് പുറമേ മാറ്റം വരുത്താനും മറ്റു ചലച്ചിത്രങ്ങളിലുപയോഗിയ്ക്കുവാനുമുള്ള സ്വാതന്ത്ര്യവും ഈ അനുമതി പത്രം നല്‍കുന്നു. പത്രക്കുറിപ്പിവിടെ.
http://cc.aljazeera.net എന്ന വെബ്സൈറ്റ് വഴിയാണു് ഈ ചലച്ചിത്രങ്ങള്‍ ലഭ്യമാക്കിയിരിയ്ക്കുന്നതു്. ഫ്ലാഷ് പ്ലെയറുപയോഗിച്ചു് (സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നാഷും ഉപയോഗിയ്ക്കാം) ബ്രൌസറില്‍ തന്നെ കാണുകയോ ഉയര്‍ന്ന ഗുണനിലവാരമുള്ളവ ഡൌണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. മറ്റു് ചാനലുകളും ഈ മാതൃക പിന്തുടരുമെന്നു് പ്രതീക്ഷിയ്ക്കാം. മലയാളം ചാനലുകള്‍ അടുത്ത ഭാവിയിലൊന്നും തന്നെ ഇതു് പിന്തുടരുമെന്നു് പ്രതീക്ഷിയ്ക്കാന്‍ വയ്യ. പക്ഷേ ഈ മാതൃകാ പ്രവൃത്തി മലയാള ചാനലുകളുള്‍പ്പെടെയുള്ളവര്‍ക്കു് പ്രയോജനകരമാകും. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു് പ്രവേശനം നിഷേധിച്ചു് സത്യം മൂടിവയ്ക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിനു് ശക്തമായ തിരിച്ചടി നല്‍കാന്‍ അല്‍ ജസീറയ്ക്കു് കഴിയുമെന്നു് നമുക്കു് പ്രതീക്ഷിയ്ക്കാം.
ചലച്ചിത്രത്തിനു് താഴെയുള്ള പാളിയിലെ 'EMAIL OR EMBED THIS VIDEO' എന്ന കണ്ണിയുപയോഗിച്ചു് 'EMBED' എന്ന ടാബിലെ കോഡ് നിങ്ങളുടെ സൈറ്റില്‍ പകര്‍ത്തിയാല്‍ മതി. മുകളില്‍ കൊടുത്ത ചലച്ചിത്രം അപ്രകാരം ചെയ്തതാണു്.
|
|
|
| ഭീകരതയുടെ നാളുകള്‍ക്കിപ്പുറം |
[Dec. 24th, 2008|12:35 pm] |
ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച, ആനന്ദ് പട്‌വര്‍ദ്ധന്റെ ലേഖനത്തിന്റെ പരിഭാഷ.
പരിഭാഷ: രാജീവ് ചേലനാട്ട്
മുംബൈയിലെ ആക്രമണങ്ങള്‍ അവസാനിച്ചു. മരവിപ്പിക്കുന്ന ദു:ഖത്തിനുശേഷം ഇനി കുറ്റപ്പെടുത്തലിണ്റ്റെ കളികളും പരിഹാരങ്ങളും തുടങ്ങുകയായി. ടി.വി.യുടെ പെരുപ്പിച്ചു പുറത്തുവിടുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍. പുതിയ ഭീകരവിരുദ്ധ നിയമങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ എന്തുകൊണ്ട് നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തുകൂടാ? എന്തുകൊണ്ട് നമ്മുടെ പോലീസിനെ എ.കെ.47-കള്‍കൊണ്ട് ആയുധമണിയിച്ചുകൂടാ? മ്യൂണിച്ചിനുശേഷം ഇസ്രായേലും, 9/11-നു ശേഷം അമേരിക്കയും ചെയ്തതുപോലെ, എന്തുകൊണ്ട് നമുക്കും ശത്രുക്കളെ പിന്തുടര്‍ന്നുകൂടാ? കൂടുതല്‍ വലിയ ഗര്‍ത്തങ്ങളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാരണം, ഭീകരത എന്നത്, സ്വയം സഫലീകരിക്കുന്ന ഒരു പ്രവചനമാണ്. പ്രതികരണത്തിലും, ധ്രുവീകരണത്തിലും, സൈനികവത്ക്കരണത്തിലും, പ്രതികാരദാഹത്തിലുമാണ് അത് പുലരുന്നത്.
ബാഹ്യമായ ഭീകരത
അമേരിക്കയെ പിന്തുടരണമെന്ന് വാദിക്കുന്നവര്‍, 9/11-നു ശേഷം അവരുടെ നടപടികള്‍ ആഗോള ഭീകരതയെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ഉണ്ടായത് എന്ന് മാത്രം വിശകലനം ചെയ്തുനോക്കിയാല്‍ മതിയാകും. ആ സംഭവത്തില്‍ യാതൊരു പങ്കും ഇല്ലെന്ന് അറിയാമായിരുന്നിട്ടുകൂടി ഇന്ധന-സമ്പന്നമായ ഇറാഖിനെ ആക്രമിക്കുകയും, രണ്ട് ലക്ഷത്തിലധികം ഇറാഖി പൌരന്‍മാരെ കൊല്ലുകയും, എന്നാല്‍ ബിന്‍ ലാദനു അഫ്ഘാനിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയുമായിരുന്നു അമേരിക്ക ചെയ്തത്. അമേരിക്കയുടെ കൂട്ടക്കൊലപതകത്തിനെതിരെയുള്ള ന്യായമായ ചെറുത്തുനില്‍പ്പെന്ന നിലക്ക് പരിഗണിക്കപ്പെടാന്‍ തുടങ്ങിയ സൈനിക ഇസ്ളാമിസത്തിന് ആഗോളപിന്തുണ നേടിക്കൊടുക്കുന്നതിനാണ് ആ നയങ്ങള്‍ സഹായിച്ചത്. ആരാണ് ബിന്‍ ലാദന്‍ സൃഷ്ടിച്ചതും, പാക്കിസ്ഥാനിലെ മദ്രസ്സകളെ ആയുധമണിയിച്ചതെന്നും, ഇസ്ളാമിക ജിഹാദിനെ പുനരുജ്ജീവിപിച്ചതെന്നുമുള്ള ചോദ്യങ്ങളാണ് അത് ഉയര്‍ത്തുനത്. ജിഹാദിണ്റ്റെ തീപ്പൊരി വളരുന്നതില്‍ ഇസ്രായേലും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്. 1948-ല്‍ ഇസ്രായേല്‍ രാജ്യത്തിന്റെ സ്ഥാപനം ഫലസ്തീനികളില്‍നിന്ന് അവരുടെ നാടിനെ അപഹരിച്ചു. തങ്ങളോട് ചെയ്ത വംശഹത്യ എന്ന ആ വലിയ തെറ്റിനെ തിരുത്താന്‍ ജൂത ജനത തിരഞ്ഞെടുത്ത ഈ മാര്‍ഗ്ഗത്തെ മഹാത്മാഗാന്ധിക്കുപോലും അപലപിക്കേണ്ടിവന്നു. ഫലസ്തീനെതിരായ നിരന്തരവും സാവധാനത്തിലുള്ളതുമായ ആക്രമണങ്ങളാണ് പിന്നീട് നടന്നത്. ആദ്യമാദ്യം ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ സഹയിച്ചിരുന്നത്, യാസ്സര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള മതേതരശക്തികളായിരുന്നു. അവയെ വിജയകരമായി ഇല്ലാതാക്കാന്‍ കഴിഞ്ഞതുകൊണ്ട്, ചെറുത്തുനില്‍പ്പിന്റെ കടിഞ്ഞാണ്‍ ഇസ്ളാമിക ശക്തികളുടെ കയ്യിലെത്തി. ഏറെക്കുറെ അക്രമരഹിതമായ ആദ്യത്തെ ഇന്റിഫിഡയെ അടിച്ചമര്‍ത്തി. പകരം വന്നത് കുറച്ചുകൂടി അക്രമാസക്തമായ രണ്ടാമത്തെ ഇന്റിഫിഡയായിരുന്നു. അതും പരാജയപ്പെട്ടപ്പോഴാണ് മനുഷ്യബോംബുകള്‍ പ്രത്യക്ഷപ്പെട്ടത്.
മുപ്പതുവര്‍ഷം മുന്‍പ്, ജീവിതത്തില്‍ ആദ്യമായി വിദേശത്തുപോകുന്ന സമായത്ത്, രണ്ട് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്നു മാത്രമായിരുനു എന്റെ പാസ്സ്‌പോര്‍ട്ട് എന്നെ വിലക്കിയിരുന്നത്. അതില്‍ ഒന്ന്, വംശീയത വെറിയുടെ ദക്ഷിണാഫ്രിക്കയായിരുന്നുവെങ്കില്‍ മറ്റേത്, ഇസ്രായേലും. ചേരിചേരാ ചേരിയിലായിരുനു അന്നു നമ്മുടെ നില്‍പ്പ്. നിരായുധീകരണത്തിനും ലോകസമാധാനത്തിനും നിന്നിരുന്നവര്‍. ഇസ്രായേലും അമേരിക്കയുമാണ് എന്നാല്‍ ഇന്ന് നമ്മുടെ ഏറ്റവും വലിയ സൈനികസഖ്യങ്ങള്‍. ജിഹാദികളുടെ ലക്ഷ്യമായി നമ്മള്‍ മാറിയതില്‍ അത്ഭുതപ്പെടുന്നുണ്ടോ? ഇസ്രായേലിനെയും അമേരിക്കയെയും പോലുള്ള വികസിത രാജ്യങ്ങള്‍ക്ക്, നിശ്ചയദാര്‍ഢ്യമുള്ള ഒരു ജിഹാദിയില്‍നിന്ന്, ഒരു പരിധിവരെ സ്വയം രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരാം. ഇന്ത്യക്ക് പക്ഷേ അത് സാധ്യമാണോ? ഒരുങ്ങിപ്പുറപ്പെട്ട ചാവേറുകള്‍ക്കെതിരെ ഒരു പടച്ചട്ടയും നിലനില്‍ക്കില്ലെന്ന് ഓര്‍ത്താല്‍ നല്ലത്. ന്യൂയോര്‍ക്കിനെ മുള്‍മുനയില്‍ നിര്‍ത്തിയത് ആണവായുധങ്ങളൊന്നുമായിരുന്നില്ല. ബോംബിന്റെ പിന്‍ വലിച്ചൂരാന്‍ മാത്രം അറിയാവുന്നവരായിരുന്നു. ഇന്ത്യയെ ആക്രമിക്കുക എന്നത് താരതമ്യേന എളുപ്പമുള്ള ഒരു കാര്യമാണ്. കോടിക്കണക്കുനു വരുന്ന ജനങ്ങളെയും, വിശാലമായ ഭൂപ്രദേശങ്ങളെയും, ആയിരക്കണക്കിനു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരപ്രദേശങ്ങളെയും പൂര്‍ണ്ണമായും കാത്തുരക്ഷിക്കുക എന്നത് അസാധ്യമാണ്. പണക്കാര്‍ക്ക് കോട്ടമതിലുകള്‍ പണിയാന്‍ കഴിഞ്ഞേക്കും. താജിനെയും ഒബ്‌റോയിയെയും സുരക്ഷിതമാക്കാന്‍ നമുക്ക് കഴിയും. വിമാനത്താവളങ്ങളും ആകാശയാനങ്ങളും സുരക്ഷിതമാക്കുക ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്നാല്‍, നമ്മുടെ റയില്‍വേസ്റ്റേഷനുകളും ബസ്സ്സ്റ്റോപ്പുകളും, അങ്ങാടികളും ആ വിധത്തില്‍ സംരക്ഷിക്കാന്‍ നമുക്ക് എത്രത്തോളം സാധിക്കും?
ഉള്ളിലുള്ള ഭീകരത
പൂര്‍ണ്ണമായും പുറത്തുനിന്നു വരുന്ന ഒന്നല്ല, ഇന്ത്യ ഇന്ന് നേരിടുന്ന ഭീകരതയുടെ ഭീഷണി. ദരിദ്രരായ ഒരു വലിയ ജനവിഭാഗം താമസിക്കുന്ന രാജ്യം മാത്രമല്ല ഇന്ത്യ. അത് ഒരു വിഭജിതരാഷ്ടം കൂടിയാണ്. ദരിദ്രരും സമ്പന്നരുമെന്ന കേവലമായ വിഭജനമല്ല അത്. ജാതീയമായും ഭാഷാപരമായും വിഘടിച്ച ഒരു രാജ്യം. വെളിയിലുള്ള ജിഹാദി ക്യാമ്പുകളെപ്പോലെത്തനെ, ഭീകരവാദത്തിന് സുഗമമായി വളരാന്‍ പറ്റിയ ഒന്നാണ് ഈ ആഭ്യന്തരമായ വിഭജനവും. ജിഹാദ് എന്നത് ഏതെങ്കിലുമൊരു മതത്തിന്റെ പ്രത്യേക പകര്‍പ്പവകാശമൊന്നുമല്ല. അന്താരാഷ്ട്ര കാരണങ്ങളുടെ പിന്‍ബലമില്ലാതെ, ഇന്ത്യയുടെ സ്വന്തം മണ്ണില്‍ വളര്‍ന്നുവലുതായ ജിഹാദികളുമുണ്ടെന്ന് ആര്‍ക്കും കാണാനാവും. ഗാന്ധി വധത്തിലേക്കു നയിച്ച ഗൂഢാലോചനയിലെ തന്റെ പങ്ക് തുറന്നു സമ്മതിക്കാനുള്ള വീരത്വമൊന്നും ഇല്ലാതിരുന്ന "വീര്‍" വിനായക് സവാര്‍ക്കറിന്റെ ശിഷ്യനായ നാഥുറാം ഗോഡ്‌സെ അത്തരത്തിലുള്ള ഒരു ജിഹാദിയായിരുന്നു. 1992 ഡിസംബര്‍ 6-ലേക്ക് വരാം. അന്നാണ് ചില ഹിന്ദുമത ഭ്രാന്തര്‍ ബാബറി പള്ളി തകര്‍ത്ത്, ഇപ്പോഴും കെട്ടടങ്ങാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. 1992-ലെ ബോംബെ കലാപം മുതല്‍ക്ക് ഇങ്ങോട്ട്, 193-ലെ ബോംബ് സ്ഫോടനങ്ങളും, 2002-ലെ ഗുജറാത്ത് വംശഹത്യയും, ചെറുതെങ്കിലും മാരകമായ നൂറുകണക്കിന് മറ്റു ലഹളകളും, അങ്ങിനെ, വിഭജനാനന്തരമുള്ള രക്തരൂഷിതമായ 16 വര്‍ഷങ്ങളാണ് കടന്നുപോയത്. പകരത്തിന് പകരം ചോദിച്ചുകൊണ്ട് നിലക്കാത്ത ചക്രം പോലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടര്‍ന്നു. ഹിറ്റ്‌ലറുടെ നിലപാടുകളോട് ആരാധന പുലര്‍ത്തുന്ന ചില സംഘടനകളാണ് ഹൈന്ദവമതഭീകരവാദത്തിന്റെ കേന്ദ്രബിന്ദു. ഈ ഹിറ്റ്‌ലര്‍ സ്നേഹികള്‍ ഇസ്രയേലിന്റെ ആരാധകരും സുഹൃത്തുക്കളുമാണെന്നത് ഒരു വിരോധാഭാസമായി തോന്നാം.
സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും കണ്ടുംകേട്ടും വളര്‍ന്ന ചെറുപ്പക്കാരാണ് മുസ്ളിം മതഭീകരതയുടെ ഭാഗത്ത് അധികവുമുള്ളത്. ക്രൈസ്തവര്‍ക്കും ഹൈന്ദവഭീകരവാദത്തിണ്റ്റെ രുചിയറിയേണ്ടിവന്നിട്ടുണ്ടെങ്കിലും, എന്തുകൊണ്ടോ, പ്രതികാരം നടപ്പിലാക്കാനുള്ള സംവിധാനങ്ങളൊന്നും അവര്‍ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. നൂറ്റാണ്ടുകളോളം ജാതീയമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടിവന്നിട്ടും, അക്രമത്തിലൂടെ തിരിച്ചടിക്കാന്‍ ദളിതുകളും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. അവരിലെ ചെറിയൊരു വിഭാഗം നക്സലൈറ്റുകളുടെ സായുധസമരത്തിന്റെ പാതയിലേക്ക് തിരിഞ്ഞിട്ടുണ്ടെങ്കിലും.
പ്രതിരോധത്തിനുവേണ്ടി ഭീമമായ സംഖ്യ ചിലവഴിച്ചതുകൊണ്ടോ, സമുദ്രങ്ങളില്‍ കാവലേര്‍പ്പെടുത്തിയതുകൊണ്ടോ, സൈന്യത്തെയും പോലീസിനെയും അത്യന്താധുനിക ആയുധങ്ങളണിയിച്ചതുകൊണ്ടോ, അക്രമത്തിന്റെ അദ്ധ്യായം അവസാനിപ്പിക്കാനോ, ഇന്ത്യയെ സുരക്ഷിതത്വത്തിന്റെ കുമിളക്കകത്ത് നിലനിര്‍ത്താനോ കഴിയില്ലെന്ന് തീര്‍ച്ചയായിരിക്കുന്നു. ഇന്ത്യ എന്ന ആണവശക്തിയുടെ സൃഷ്ടി, കൂടുതല്‍ സുരക്ഷിതത്വത്തിലേക്കല്ല നമ്മെ നയിച്ചത്. പാക്കിസ്ഥാന്‍ എന്ന മറ്റൊരു ആണവശക്തിയുടെ സൃഷ്ടിയിലേക്കായിരുന്നു. അതുകൊണ്ട്, എത്ര വലിയ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ കൊണ്ടുവന്നാലും, അതിനൊന്നും നമ്മെ രക്ഷിക്കാനാവില്ല. ഇസ്രായേലിന്റെ മൊസ്സാദിനെയും അമേരിക്കയുടെ സി.ഐ.എ.യും എഫ്.ബി.ഐ.യെയും സുരക്ഷാപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുന്നത്, രോഗാണു പകര്‍ത്തുന്നവര്‍ക്കുതന്നെ രോഗപ്രതിരോധകരാര്‍ നല്‍കുന്നതുപോലെ അസംബന്ധമാണ്. കൂടുതല്‍ വലിയ അടുത്ത ജിഹാദി ആക്രമണങ്ങളുടെ ലക്ഷ്യമാക്കി മാറ്റുകയാണ് നമ്മള്‍ നമ്മെത്തന്നെ.
ക്രമസമാധാനപാലനവും, നീതിന്യായവും മാധ്യമങ്ങളും
ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴില്‍ നടപ്പാക്കുന്ന ഏതൊരു ഭീകര-വിരുദ്ധ നിയമവും കൂടുതല്‍ ഭീകരതയിലേക്കു മാത്രമേ നയിക്കുകയുള്ളു. അതുകൊണ്ടാണ്, 2002-ലെ മോഡിയുടെ ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍, കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതിന് ആവശ്യത്തിലേറെ തെളിവുകള്‍ ഒളിക്യാമറകള്‍ നല്‍കിയിട്ടും, ഒരു ഹിന്ദുതീവ്രവാദിപോലും ശിക്ഷിക്കപ്പെടാതിരുന്നതും, എന്നാല്‍, ആയിരക്കണക്കിന് മുസ്ളിം യുവാക്കള്‍ക്ക് ജയിലുകളില്‍ കഴിയേണ്ടിവന്നതും. ബോംബെ ലഹളയില്‍ കുറ്റക്കാരെന്ന് ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ ശിവസേനയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. എല്ലാ പ്രതികളും രക്ഷപ്പെട്ടു. മുകളില്‍നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ചിലരെയൊക്കെ നിയമത്തിന്റെ കീഴില്‍ താത്ക്കാലികമായി കൊണ്ടുവന്നുവെങ്കിലും, ഒടുവില്‍ ഒരു പോറലുമേല്‍ക്കാതെ അവരെല്ലാവരും പുറത്തുവന്നു. എന്നാല്‍, 1993-ലെ ബോംബ് സ്ഫോടനത്തില്‍ കുറ്റം ചുമത്തപ്പെട്ട പല മുസ്ളിമുകള്‍ക്കും കിട്ടിയത് വധശിക്ഷയയിരുന്നുവെന്നും നമ്മള്‍ ഓര്‍ക്കണം. മു
സ്ളിമുകള്‍ ജന്‍മനാ അക്രമികളാണെന്ന കെട്ടുകഥ സുഖമായി വിഴുങ്ങുന്നവരായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങളും, നീതിന്യായസംവിധാനവും ക്രമസമാധാനസേനയും. ഭരണഘടന അനുവദിച്ച ജനാധിപത്യ പരിരക്ഷ ഇല്ലാതാക്കുനത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനേ സഹായിക്കൂ. മതിയായ കാരണങ്ങളും തെളിവുകളുമില്ലാതെ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരപരാധികളായ വ്യക്തികള്‍, നാളെ ഒരുപക്ഷേ തീവ്രവാദികളുടെ കയ്യിലെ ശക്തമായ ആയുധങ്ങളായി മാറാനുള്ള സാധ്യതകളും കാണാതിരുന്നുകൂടാ. ഇരട്ടത്താപ്പ് ഇപ്പോഴേ ദൃശ്യമാണ്. സിമിയെ നിരോധിച്ചുവെങ്കിലും, ആര്‍.എസ്സ്.എസ്സും വി.എച്ച്.പി.യും, ബജ്‌റംഗദളും, ഇപ്പോഴും നിയമാനുസൃത സംഘടനകളായി വിലസുകയാണ്. മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ സാമൂഹ്യവിദ്വേഷം പരത്തുന്ന ആഹ്വാനങ്ങള്‍ നിരവധി വടക്കേന്ത്യക്കാരുടെ കൊലപാതകത്തില്‍ കലാശിച്ചത് ഈയടുത്താണ്. അന്ന് കൊല്ലപ്പെട്ടവരില്‍, കല്ല്യാണിലെ ദുബെ സഹോദരന്‍മാരുമുണ്ടായിരുന്നു. പത്തുരൂപ എന്ന നാമമാത്രമായ പ്രതിഫലത്തിന് കാലങ്ങളായി രോഗികളെ ചികിത്സിച്ചുപോന്നിരുന്ന ഡോക്ടര്‍മാരായിരുന്നു ദുബെ സഹോദരന്‍മാര്‍. തന്നെ അറസ്റ്റു ചെയ്താല്‍ ബോംബെ ചുട്ടുചാമ്പലാകുമെന്ന്, തന്റെ അമ്മാവന്റെ പഴയ പ്രസംഗ ശൈലിയും ഭാഷയും കടമെടുത്ത് പരസ്യമായി ഭീഷണി പുറപ്പെടുവിച്ച രാജ് താക്കറെ ഇപ്പോഴും നിയമത്തിന്റെ വെളിയിലാണ്. ഗുജറാത്ത് വംശഹത്യക്ക് ചുക്കാന്‍ പിടിച്ച മോഡിയെ തൊടാനുള്ള ധൈര്യം പോലും നമ്മുടെ നീതിന്യായത്തിനുണ്ടായില്ല. 1984-ലെ സിഖ് കലാപത്തിനു കാരണക്കാരായവരും സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസുന്നു. ഇന്ത്യയിലെ നീതിന്യായം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെടാവുന്ന ഒന്നല്ല. പോലീസിന്റെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് പ്രശ്നം പരിഹരിക്കാന്‍ സഹായകമാവില്ല. നിയമങ്ങള്‍ സത്യസന്ധമായും നിഷ്പക്ഷമായും നടപ്പാക്കിയാല്‍ മാത്രമേ അതിനാകൂ.
ഹൈന്ദവഭീകരതയുടെ കാണാപ്പുറങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഭീകര-വിരുദ്ധ സംഘത്തലവന്‍ ഹേമന്ത് കാര്‍ക്കറെ എന്ന സത്യസന്ധനായ പോലീസുദ്യോഗസ്ഥന്റെ മരണം വലിയൊരു ദുരന്തമായി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കേണല്‍ പുരോഹിതും കൂട്ടാളികളും ആ മരണം ആഘോഷിച്ചു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. നിരവധി മുസ്ളിമുകള്‍ കൊല്ലപ്പെട്ട മാലേഗാവ് സ്ഫോടനത്തിലും, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന പാക്കിസ്ഥാനി പൌരന്‍മാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഝോതാ എക്സ്പ്രസ്സ് സ്ഫോടനത്തിലും മുസ്ളിമുകളെയായിരുന്നു, കര്‍ക്കറെ ചുമതലയേല്‍ക്കുന്നതുവരെ, പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നത്. രാജ്യത്തൊട്ടാകെ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്ന, അതുവരെ ഏറെക്കുറെ അജ്ഞാതമായിരുന്ന ഒരു ഹൈന്ദവഭീകര സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുകൊണ്ടുവന്നത് ഹേമന്ത് കാര്‍ക്കറെയായിരുന്നു. ഹൈന്ദവ തീവ്രവാദി ഗ്രൂപ്പുകളില്‍നിന്നു മാത്രമല്ല, ബി.ജെ.പി.യില്‍നിന്നുപോലും ഇതിന് കാര്‍ക്കറെക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. തന്റെ രാജ്യസ്നേഹം തെളിയിക്കാന്‍ നിര്‍ബന്ധിതനാവുകപോലും ചെയ്തു അദ്ദേഹം. ഹെല്‍മെറ്റില്ലാതെ, പാകമാകാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച്, വെറുമൊരു കൈത്തോക്കുമായി തീവ്രവാദികളെ നേരിടാന്‍ ഹേമന്ത് കാര്‍ക്കറെയെ പ്രേരിപ്പിച്ചത്, അത്തരം സമ്മര്‍ദ്ദങ്ങളും വിമര്‍ശനങ്ങളുമായിരുന്നുവോ? അതോ, പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ടും ഹൈന്ദവഭീകരതയെ തുറന്നുകാട്ടാന്‍ കാണിച്ച ജന്‍മസിദ്ധമായ ധൈര്യമായിരുന്നുവോ ആ എടുത്തുചാട്ടത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്?
അതെന്തുതന്നെയായാലും, പല രൂപത്തിലുള്ള ജിഹാദികളും അന്തസ്സത്തയില്‍ ഒന്നുതന്നെയാണെന്ന വസ്തുതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. ബുഷിനെയും ബിന്‍ ലാദനെയും പോലെ. ആരൊക്കെ ചാവുന്നു എന്നതൊന്നും അവരിരുവര്‍ക്കും പ്രശ്നമേയല്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തീവ്രവാദി (ഇസ്ളാമിക?) ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇരുന്നൂറോളം പേരില്‍ ഭൂരിഭാഗവും മുസ്ളിമുകളായിരുന്നു. സ്വന്തം മതക്കാരുടെ വെടിയേറ്റ് മരിച്ച അവരില്‍ പലരും, യു.പി.യിലെയും ബീഹാറിലെയും തങ്ങളുടെ വീടുകളിലേക്ക് ഈദാഘോഷങ്ങള്‍ക്ക് പുറപ്പെട്ടവരായിരുന്നു. വിചിത്രമെന്നു പറയട്ടെ, മാധ്യമങ്ങള്‍ ഈയൊരു കാര്യത്തിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞതേയില്ല. വലിയയവരുടെ താജ്-ഒബ്‌റോയ് ദുരന്തങ്ങളെക്കുറിച്ചായിരുന്നു അവര്‍ ആ ദിവസങ്ങളത്രയും വാചാലരായത്. യഥാര്‍ത്ഥ സുരക്ഷയും ആനന്ദവും വിദൂരസ്വപ്നമാവുകയും, മിഥ്യാസുരക്ഷിത ബോധത്തില്‍ നാളെ നാം ജീവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്ന വിധം, യുദ്ധവെറിപിടിച്ച ഒരു പോലീസ് രാഷ്ട്രം നിര്‍മ്മിക്കാന്‍ മത്സരബുദ്ധിയോടെ മുന്നിട്ടിറങ്ങിയിരിക്കുന്നതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്.
പൊതുസ്ഥലങ്ങളിലും നിര്‍ണ്ണായകമായ പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമില്ല എന്ന വാദമല്ല ഞാന്‍ മുന്നോട്ട് വെക്കുന്നത്. യഥാര്‍ത്ഥമായ സുരക്ഷ കൈവരിക്കണമെങ്കില്‍, സത്യസന്ധമായ നീതി നടപ്പാക്കേണ്ടതുണ്ട്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യം പുനസ്ഥാപിക്കുകയും, ജനങ്ങളുടെ നിയമാനുസൃതമായ ആവശ്യങ്ങള്‍ അടിച്ചമര്‍ത്താതിരിക്കുകയും, ഇന്നത്തെ ആയുധപ്പന്തയത്തെ അന്തസ്സിനും മനുഷ്യത്വത്തിനും വേണ്ടിയുള്ള മത്സരമായി മാറ്റുകയും, മതവിശ്വാസത്തെ യുക്തിചിന്തകൊണ്ട് മാറ്റുരക്കുന്ന അന്തരീക്ഷത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് ജീവിക്കാന്‍ കഴിയുകയും ചെയ്യേണ്ടതുണ്ട്. അതുവരെ, ഇത്തരം 'രാജ്യസ്നേഹി'കളുടെയും, മതഭ്രാന്തന്‍മാരുടെയും ദയാദാക്ഷിണ്യത്തില്‍ കഴിയേണ്ടിവരും നമുക്ക്. |
|
|
| ഗൂഗിള്‍ ടോക്കിനെ സ്വതന്ത്രമാക്കി എമ്പതി |
[Dec. 4th, 2008|08:42 pm] |
വളരെയധികം പേര്‍ ഗ്നു/ലിനക്സിലേയ്ക്കു് തിരിയുന്നതിനു് തടസ്സമായി പറഞ്ഞിരുന്ന ഗൂഗിള്‍ ടോക്കുപയോഗിയ്ക്കുന്നവരോടു് സംസാരിയ്ക്കാനുള്ള കഴിവു് കുറച്ചു് കാലമായി എമ്പതി നല്‍കിക്കൊണ്ടിരിയ്ക്കുന്നു. പലര്‍ക്കും ഈ വിവരം അറിയാത്തതു് കൊണ്ടു് ഇവിടെ കുറിച്ചിടാം എന്നു് കരുതി. എമ്പതിയെക്കുറിച്ചു് കൂടുതല്‍ ഇവിടെ. പുതിയ പതിപ്പുകളിലെല്ലാം ഇതു് ലഭ്യമായിരിയ്ക്കും.
 |
|
|
| സ്വാതന്ത്ര്യത്തിലേയ്ക്കൊരു ജാലകം |
[Dec. 1st, 2008|09:37 pm] |
തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഈ വരുന്ന ഡിസംബര്‍ 4 നു് നടക്കാന്‍ പോകുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനത്തിലേയ്ക്കേവരേയും സ്വാഗതം ചെയ്യുന്നു.
|
|
|
| നട്ടെല്ല് ചൂഴുന്ന നടുക്കം |
[Nov. 23rd, 2008|01:30 am] |
നട്ടെല്ല് ചൂഴുന്ന നടുക്കം - കെ.കെ.ഷാഹിന 2008 സപ്തമ്പര്‍ 14നു ശേഷം എഴുത്ത് എന്നത് എന്നെ സംബന്ധിച്ച് ഒരു പെടാപ്പാടായി തീര്‍ന്നിരിക്കയാണ്. വാക്കുകള്‍ക്ക് പെട്ടെന്ന് കനം കൂടിയതുപോലെ. അവ എന്റെ ബോധ്യങ്ങളേയും, രാഷ്ട്രീയ കാഴ്ചപ്പാടുകളേയും, പത്രപ്രവര്‍ത്തനവീര്യത്തേയും തുറിച്ചു നോക്കുന്നതുപോലെ. പ്രസരിപ്പ് കെട്ട ഒരു ഞായറാഴ്ചയായിരുന്നു അത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നറിയപ്പെടുന്ന ചിലരുടെ ഹീനപ്രവര്‍ത്തി ഇരുപത്തിമൂന്നു പേരുടെ ജീവനപഹരിച്ച, രക്തപങ്കിലമായ ആ ശനിയാഴ്ചയുടെ പിറ്റേദിവസം. അന്നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു തുടങ്ങിയത്. അന്ന്, ദെല്‍ഹി ബോംബ് സ്ഫോടനങ്ങള്‍ക്കുത്തരവാദിയായവര്‍ അയച്ച ഇ-മെയിലിന്റെ ഒരു ഭാഗം ഞാനാണെഴുതിയത് എന്നറിഞ്ഞപ്പോള്‍ എനിക്കുണ്ടായ ഭീതിദമായ നടുക്കം തീര്‍ത്തും വിവരണതീതം തന്നെ. അത് "ദി ഹൂട്ട് " എന്ന പോര്‍ട്ടലില്‍ വന്ന 'ന്യൂസ് റൂമില്‍ നിര്‍വീര്യമാക്കപ്പെടുന്ന ബോംബുകള്‍'എന്ന എന്റെ ലേഖനത്തിന്റെ ഒരു ഭാഗം വള്ളി പുള്ളി വിടാതെ 'പൊക്കി'യതായിരുന്നു. ആ ഇ-മെയില്‍ അയച്ചവരുടെ പത്രലേഖക സ്വഭാവത്തിലും, ശുദ്ധ സുന്ദരന്‍ ഇംഗ്ലീഷിലും അത്ഭുതം കൂറിക്കൊണ്ട് പത്രങ്ങള്‍ അതില്‍ നിന്നും ധാരാളം ഉദ്ധരണികള്‍ കൊടുത്തിരുന്നു. എല്ലാവരും അതിനെ 'ആശയചോരണം' എന്നൊക്കെ ഓമനപ്പേരിട്ട് വെറുതെ വിട്ടാലും പലരും എന്നെ വെറുതേ വിടുമായിരുന്നില്ല. കാരണം നമുക്കു ചുറ്റും ഭീകരത പരത്തുന്നവരെന്ന് അനുമാനിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ സ്വത്വം തന്നെയാണ് എന്റെ പേരും പേറിയിരുന്നത്. ആ ലേഖനത്തില്‍ ഞാന്‍ മാധ്യമങ്ങളുടെ പക്ഷപാത പരമായ സമീപനത്തെ തുറന്നു കാട്ടാനാണ് ഞാന്‍ ശ്രമിച്ചത് . 'ഇസ്ലാമിക' ഭീകര പ്രവര്‍ത്തന കഥകളെ ആവേശത്തോടെ ആഘോഷിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഹിന്ദു തീവ്രവാദികളുടെ ഹിംസാ പ്രവര്‍ത്തികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരു നടുക്കുന്ന മിതത്വം പാലിക്കുന്നു എന്നാണ് ഞാന്‍ എഴുതിയത് . പ്രസിദ്ധീകൃതമായ ഒരു കൃതി എന്റെയോ നിങ്ങളുടെയോ സ്വകാര്യ സ്വത്തല്ല. സൈബര്‍ രംഗത്താവട്ടെ ആശയ ചോരണം എന്നത് ഒരപൂര്‍വ്വ പ്രതിഭാസവുമല്ല. അത് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളും പരിമിതം തന്നെ. ആശയ ചോരണത്തെപ്പറ്റി ഞാന്‍ അത്ര ആകുലപ്പെടാറുമില്ല. നമ്മുടെ വാക്കുകള്‍ നമുക്ക് എത്രമാത്രം സ്വന്തമാണ് എന്നതില്‍ ഞാന്‍ സംശയാലുവാണ്. ഞാന്‍ എഴുതുന്നതൊന്നും എന്റെ മാത്രമല്ല എന്നു തന്നെ ഞാന്‍ വിശ്വസികുന്നു. 'പകര്‍പ്പവകാശം' എന്ന ആശയത്തോടും എനിക്ക് യോജിപ്പില്ല. The hoot കൂടാതെ മറ്റ് വെബ്സൈറ്റുകളും ബ്ലോഗര്‍മാരും എന്റെ ഈ ലേഖനം പുനപ്രസിദ്ധീകരിച്ചിരുന്നു, സദുദ്ദേശ്യത്തോടെ തന്നെ. അറിവിന്റെ കുത്തകവല്‍ക്കരണത്തെ ഇങ്ങനെ സൈബര്‍ രംഗം വെല്ലുവിളിക്കുന്നത് വളരെ ആവേശജനകം തന്നെ. ഇതൊക്കെയാണെങ്കിലും നികൃഷ്ടമായ ഒരു കുറ്റത്തിനുള്ള തെളിവായി എന്റെ വാക്കുകള്‍ ഉപയോഗിക്കപ്പെടുംബോഴുണ്ടാകുന്ന വേദനക്കും, നടുക്കത്തിനും, ഭീതിക്കും ഞാന്‍ ഇരയായി തീരുമെന്ന് ഒരിയ്ക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ ആ ഞായറാഴ്ച വൈകുന്നേരം, രാവിലെ അറിയാന്‍ കഴിയാതെപോയ വാര്‍ത്തകള്‍ക്കുവേണ്ടി 'ടൈംസ് ഓഫ് ഇന്ത്യ' പരതുമ്പോഴാണ് അതെന്റെ ശ്രദ്ധയില്‍പെട്ടത്. ഭീകരരുടെ ഇ മെയില്‍ സംബന്ധിച്ച ഒരു വാര്‍ത്തയില്‍ എന്റെ ലേഖനത്തില്‍ നിന്നും പൊക്കിയ ഭാഗം എമ്പാടും ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്നു. സംഘപരിവാര്‍ ഭീകരതക്ക് ഇരകളാവുന്ന ക്രിസ്ത്യന്‍ ദളിത് സമൂഹങ്ങളും തീവ്രവാദി സംഘങ്ങളും ഏതാണ്ട് ഒരേ താല്പര്യങ്ങള്‍ക്ക് കീഴിലായിരിക്കുന്നതെങ്ങനെ എന്ന് വിശകലനം ചെയ്യുകയാണ് ആ വാര്‍ത്തയില്‍ .ടൈംസിന്റെ ഈ വാര്‍ത്ത ഭീകരരുടെ ഇ മെയിലിന്റെ പൂര്‍ണ്ണരൂപം കാണാന്‍ വേണ്ടി ഇന്റര്‍നെറ്റ് പരതാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ ലേഖനത്തിലെ ഒരു ഖണ്ഡികയിലധികം വരുന്ന ഭാഗം അവര്‍ അപ്പാടെ കോപ്പിയടിച്ചിട്ടുണ്ട് എന്ന് എനിക്കു മനസ്സിലായി. ഭീതിയുടേയും, അരക്ഷിതത്വത്തിന്റേയും അഗാധമായ കുറ്റബോധത്തിന്റെയും ആ നിമിഷങ്ങളെ ഞാനതിജീവിച്ചത് എങ്ങിനെ എന്ന് വിവരിക്കാന്‍ എനിക്കു വാക്കുകളില്ല. വീട്ടില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രദേശത്തുള്ള ആരും ഞങ്ങളെ അറിയുകയുമില്ല. ഈ മഹാനഗരത്തില്‍ എല്ലാവരും അങ്ങിനെയാണ്. അയല്പക്കത്തു നടക്കുന്നതെന്താണെന്നോ അവിടെ ആരാണ് താമസിക്കുന്നതെന്നോ ആര്‍ക്കും അറിയില്ല. ഞാനാകട്ടെ സഹായത്തിന് ആരെയെങ്കിലും വിളിക്കാന്‍ ഫോണെടുക്കാന്‍ പോലും പറ്റാതെ മരവിച്ചു പോയിരുന്നു. വിറക്കുന്ന ഹൃദയവുമായി നിന്ന എന്റെ ജീവിത പങ്കാളി രാജീവും ഏതാണ്ടിതേ അവസ്ഥയിലായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളാകട്ടെ ഈ വിവരമറിഞ്ഞപ്പോള്‍ ഇതൊന്നും അത്ര ഭയപ്പെടേണ്ട കാര്യമല്ലെന്നും ഇതൊരു ചെറിയ ആശയചോരണത്തിന്റെ പ്രശ്നം മാത്രമാണെന്നും വാദിക്കുകയാണുണ്ടായത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അവര്‍ പിന്നീട് വെളിപ്പെടുത്തിയതുപോലെ, ഭീകരത ഞങ്ങളുടെ വീട്ടുപടിക്കലുമെത്തി എന്ന കടുത്ത യാഥാര്‍ത്ഥ്യത്തെ കുടഞ്ഞെറിയുവാന്‍ നോക്കുകയായിരുന്നു അവര്‍. അതെന്തായാലും, സുഹൃത്തുക്കള്‍ ഞങ്ങളുടെ ഫ്ലാറ്റിലെത്തിയതിനു തൊട്ടു പുറകെ 'ദി ഹൂട്ട്' എഡിറ്റു ചെയ്യുന്ന കോളമിസ്റ്റ് ശ്രീമതി.ശിവന്തി നൈനാന്റെ ഒരു ഫോണും വന്നു. മഹാരാഷ്ട്ര ആന്റി ടെറര്‍ സ്ക്വാഡ് എന്നെ പറ്റി അന്വേഷിച്ചിരുന്നു എന്നു പറയാനാണ് അവര്‍ വിളിച്ചത്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നതു തന്നെ ആയിരുന്നെങ്കിലും എന്റെ ഉള്ളില്‍ ഒരു കാളല്‍ അനുഭവപ്പെട്ടു. എന്നെപറ്റി അവര്‍ ചോദിച്ച വിവരങ്ങളെല്ലാം കൊടുക്കാതിരിക്കാനായില്ല എന്ന് ശിവന്തി എന്നെ അറിയിച്ചു. അവര്‍ എന്നെ ഒളിച്ചുവയ്ക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നില്ല. ഞാനെതിന് അങ്ങിനെ ചെയ്യണം? ഞാന്‍ ഒരു രഹസ്യജീവിതമൊന്നുമല്ല്ലല്ലോ നയിച്ചിരുന്നത്! എന്റെ ലേഖനങ്ങളിലൂടെ, ടെലിവിഷന്‍ അവതരണങ്ങളിലൂടെ, സമൂഹ സംബന്ധിയായ ചര്‍ച്ചകളിലിടപെട്ടുകൊണ്ട് ഞാന്‍ എപ്പോഴും ജനമധ്യത്തിലുണ്ടായിരുന്നു. കേരളത്തിലായിരുന്നപ്പോള്‍ ഇതു വളരെ പ്രത്യക്ഷമായിരുന്നു താനും. എന്നാല്‍ ഈ മെട്രോസിറ്റിയില്‍ പേടികൊണ്ട് വിറങ്ങലിച്ചു കഴിയുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമത്രെ!! ഇവിടെ എന്റെ പേരുപോലും ഒരു പ്രശ്നമായിരിക്കുന്നു. ഒരു മുസ്ലീം പേരിന്റെ ഭാരം ദെല്‍ഹിയിലെ ജീവിതം നരകതുല്യമാക്കാന്‍ പോന്നതത്രെ. നിങ്ങള്‍ മതത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നത് പ്രശ്നമല്ല, മതം നിങ്ങളെ പിടാതെ പിന്തുടര്‍ന്നുകൊള്ളും. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കമിളച്ച ഒരു രാത്രിക്കുശേഷം ഞാനകപ്പെട്ടിരിക്കുന്ന കുരുക്കഴിക്കാന്‍ തന്നെ എന്റെ ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് മുന്നിട്ടിറങ്ങി . ഞങ്ങള്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായി സംസാരിച്ചു .. ആഭ്യന്തര, വിദേശകാര്യവകുപ്പുകളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിമാരെ പോയിക്കണ്ടു . ഞാന്‍ ഒരു ദശകത്തിലധികമായി മലയാള പത്രപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നതു കൊണ്ട് അവര്‍ക്കെല്ലാം (ആഭ്യന്തര വകുപ്പ് സഹമന്ത്രിയൊഴികെ) എന്നെ വ്യക്തിപരമായി പരിചയമുണ്ടായിരുന്നു. മതതീവ്രവാദപ്രവര്‍ത്തനത്തില്‍ ഞാന്‍ അകപ്പെടുക എന്നത് അസംഭാവ്യമാണെന്ന് അവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ഒരന്വേഷണം ഒഴിവാകാനായിരുന്നില്ല എന്റെ ശ്രമം, മറിച്ച് എന്റെ മുസ്ലീം പേരിന്റെ മാത്രം പേരില്‍ ഞാന്‍ വേട്ടയാടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു. രണ്ടാഴ്ച കടന്നു പോയിട്ടും സുരക്ഷിതയായിട്ടില്ലെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ഏതു നേരത്തും ഒരു ബൂട്ടിട്ട കാലടി എന്റെ വാതിലില്‍ മുട്ടുന്നതും കാത്തിരിക്കുകയാണ് ഞാന്‍. എന്റെ സൈബര്‍ പ്രവര്‍ത്തനങ്ങളും ടെലിഫോണ്‍ വിളികളുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ നിരീക്ഷണത്തിലാണ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. നിങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണെന്ന് അറിഞ്ഞുകോണ്ട് ജീവിക്കുക തന്നെ ഒരു ബുദ്ധിമുട്ടാണ്. ഇക്കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങള്‍ പല അധികാരികളുമായി ബന്ധപ്പെടുകയുണ്ടായി. അതില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അത്ഭുതാവഹമാം വണ്ണം വിനയവാനായ ഒരാള്‍ എന്നോടു ചോദിച്ചു, "ഓഹോ, അപ്പോള്‍ നിങ്ങള്‍ ഒരു മുസ്ലീം ആണല്ലേ?" വലിയ വായില്‍ നിഷേധികാനാണ് എനിക്കാദ്യം തോന്നിയത്. ഞാന്‍ ഒരു അജ്ഞേയവാദിയാണെന്ന് പുരപ്പുറത്തു നിന്ന് വിളിച്ചു പറയണമെന്നും. കൌമാരകാലത്തു തന്നെ മതപരമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തിനേടിയവളാണ് ഞാനെന്നും ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിച്ചു .പക്ഷെ അയാളോട് ഒന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല . എന്റെ ജീവിതകാലം മുഴുവന്‍ അത്തരം ഒരു ഉത്തരത്തിലെ രാഷ്ട്രീയ ശരി തെറ്റുകളെപ്പറ്റി ഞാന്‍ സംശാലുവായിരുന്നു. ഞാന്‍ വിശ്വാസിയല്ലെന്നു പ്രഖ്യാപിക്കുന്നതിലൂടെ മതത്തിന്റെ പേരിലുള്ള ചെയ്തികളുടെ ആഘാതമേറ്റുവാങ്ങി ജീവിക്കുന്ന മതവിശ്വാസികളായ, ദശലക്ഷക്കണക്കിനാളുകളെ തള്ളിപ്പറയുകയും അങ്ങനെ അവരോട് തെറ്റ് ചെയ്യുകയുമായിരിക്കില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. ജന്മം കൊണ്ടു ഒരു ഹിന്ദുവായ,മതത്തിന് പുറത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന എന്റെ ജീവിത പങ്കാളിക്ക് ആ ഓഫീസര്‍ക്കു മുന്‍പില്‍ മതേതരത്വം തെളിയിക്കാന്‍ താന്‍ ഹിന്ദുവാണെന്ന് പറയേണ്ടി വരുന്നത് വല്ലാത്ത ഒരനുഭവമാണ് . വെറുംപേരുകള്‍ക്കപ്പുറം നമ്മള്‍മറ്റൊന്നും അല്ലാത്ത ,ഈ മഹാനഗരത്തില്‍ വേറൊന്നും നമ്മുടെ മതേതര യോഗ്യതകള്‍ വെളിപ്പെടുത്താനായി ലഭിക്കില്ല എന്ന് ഭയത്തോടെ,അസ്വസ്ഥതയോടെ തിരിച്ചറിയുകയായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് മതം നുഴഞ്ഞു കയറി വരുന്നത് ഇതാദ്യമായിട്ടായിരുന്നു. ഞങ്ങളുടെ മകന്‍ അന്‍പ് ജനിച്ചപ്പോള്‍ ജനന രജിസ്ട്രേഷന്‍ ഫോറത്തിലെ മതം എന്ന കോളം പൂരിപ്പിക്കാതെ വിടാന്‍ ഞങ്ങള്‍ക്ക് ഒരു നിമിഷം പോലും ചിന്തിച്ചു നില്‍ക്കേണ്ടി വന്നിരുന്നില്ല. പിറ്റേ ദിവസം ഒരു പത്രപ്രവര്‍ത്തക സുഹൃത്തുമൊത്ത് ശ്രീമതി.വൃന്ദാ കാരാട്ട്, എം.പി.യെ കാണാം എ.കെ.ജി ഭവനിലെത്തിയപ്പോള്‍ അന്ധാളിപ്പിന്റെയും, നടുക്കത്തിന്റെയും, ദു:ഖത്തിന്റെയും മറ്റൊരു വലയത്തില്‍ ഞാന്‍ അകപ്പെടുകയുണ്ടായി. ഞങ്ങള്‍ റിസപ്ഷനില്‍ കാത്തു നില്‍ക്കവേ ഹൃദയഭേദകമായ ഒരലറിക്കരച്ചില്‍ എന്റെ കാതില്‍ വന്നലച്ചു. നാലഞ്ചു സ്ത്രീകള്‍ മാറത്തടിച്ചു നിലവിളിച്ചുകൊണ്ട് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. ആ രംഗം സൃഷ്ടിക്കപ്പെട്ടതിന്റെ കാരണമൊന്നും എനിക്കു മനസ്സിലായില്ല. എന്നാല്‍ വൃന്ദ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുന്നതും അവരുടെ പരാതികള്‍ ശ്രദ്ധിക്കുന്നതും ഞാന്‍ കണ്ടു. ഒരു കുടുംബത്തിലെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ട കരോള്‍ബാഗ് സ്ഫോടനത്തിന്റെ ദു:ഖസ്മാരകങ്ങളായി അവശേഷിക്കുന്ന ആത്മാക്കളാണ് അവരെന്ന് ആരോ എനിക്കു പറഞ്ഞു തന്നു. അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു മരണാനന്തരചടങ്ങ് സംഘടിപ്പിക്കാന്‍ പോലും അവര്‍ക്കു കൈക്കൂലി കൊടുക്കേണ്ടി വന്നു എന്ന് പരിതാപാവസ്ഥയില്‍ വിലപിക്കുകയായിരുന്നു അവര്‍. ഞാന്‍ ശരിക്കും ഞെട്ടിത്തരിച്ചു പോയി. അവരെന്നെ കാണരുതേ എന്ന് ഞാനാശിച്ചു. ഒരു കടുത്ത ദു:ഖത്തിന്റെ കരിമ്പടം എന്നെ വീണ്ടും പൊതിഞ്ഞു. കണ്ണീരുകൊണ്ട് എന്റെ കാഴ്ച മറക്കപ്പെട്ടു. എനിക്കു ഒരു വാക്കു പോലും സംസാരിക്കാനായില്ല, ശബ്ദം തൊണ്ടയില്‍ കുരുങ്ങി നിന്നു. വൈകാരിക പ്രക്ഷുബ്ധത നിറഞ്ഞ അത്തരം നിമിഷങ്ങളില്‍ രാഷ്ട്രീയ ചിന്തയുടെ യുക്തിയൊന്നും സഹായത്തിന് എത്തിയില്ല. എന്റെ ഉറക്കമില്ലാത്ത രാത്രികള്‍ പങ്കുവെച്ച എന്റെ കൂട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് , ഈ അനുഭവങ്ങളെ കുറിച്ച് എഴുതാനാലോചിച്ചത്. പക്ഷെ അതിന്റെ സങ്കീര്‍ണ്ണതകള്‍ എന്റെ ജീവിതത്തില്‍ എന്തു പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാലും എഴുതാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അഗാധമായ ഈ നൊമ്പരം പങ്കുവെയ്ക്കുന്ന ഒരു സുഹൃത്ത് അയാളുടെ ബ്ലോഗില്‍ ഒരൊറ്റവരി ഇങ്ങനെ കുറിച്ചിട്ടു. "നട്ടെല്ല് ചൂഴുന്ന നടുക്കം ". അയാളുടെ വായനക്കാര്‍ക്ക് മറ്റു യാതൊരു സൂചനയും നല്‍കാത്തതിനാല്‍ ഇതുവരെ പ്രതികരണങ്ങളൊന്നും കണ്ടില്ല. ഇപ്പോള്‍ എന്തെങ്കിലും പറയേണ്ട സമയം അതിക്രമിച്ചിരുന്നു എന്നു ഞാന്‍ കരുതുന്നു. എനിക്കുള്ളില്‍ തന്നെ ഒരു സെന്‍സര്‍ വളര്‍ന്ന് വരുന്നത് എനിക്കിഷ്ടമല്ല. ഒക്ടോബര്‍ നാലാം തിയ്യതിയിലെ ഹിന്ദുസ്ഥാന്‍ ടൈംസ് "നിങ്ങളുടെ മതം നിങ്ങളെ പിന്തുടരുന്നു" എന്ന പേരില്‍ ഈ ലേഖനത്തിന്റെ സംക്ഷിപ്തരൂപം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് സ്രോതസ്സ്
പിന്നീടു് ചേര്‍ത്തതു്:- ഈ ലേഖനം ഷാഹിനയുടെ ബ്ലോഗിലും തുടര്‍ന്ന മലയാള പരിഭാഷ നാട്ടുപച്ചയിലുമാണ് വന്നിട്ടുള്ളത്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വിജയന്‍ പുല്‍പ്പള്ളിയാണ്. ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്കില്‍ വന്ന മെയിലില്‍ പറഞ്ഞിട്ടുള്ളതു് കൈമാറി വന്നൊരു മെയിലാണെന്നായിരുന്നു. ആദ്യം വന്നതെവിടെയാണെന്നോ ആരാണു് പരിഭാഷ ചെയ്തതെന്നോ അതിലില്ലായിരുന്നു. പിശകു് ചൂണ്ടിക്കാണിച്ച അനോനിയ്ക്കു് നന്ദി.
|
|
|
| കെഡിഇയുടെ പുതിയ പതിപ്പിറങ്ങുന്നതാഘോഷിയ്ക്കാന്‍ വരൂ |
[Aug. 7th, 2008|12:28 pm] |
ചന്ദ്രേട്ടനെഴുതിയ "റിലീസ് പാര്‍ട്ടി" എന്ന കവിത
ആഗസ്റ്റ്മാസം പൊന്നോണനാളിന്‍ മുന്നുള്ളമാസം ഒന്‍പതും പത്തുമായ് അനന്തപുരിയിലിതാദ്യമായി ആഘോഷമായി പ്രസ്‌ക്ലബിലുള്ള നാലായൊരെസ്റ്റേറ്റ് ഹാളില്‍ കരഘോഷമാക്കാന്‍ വിളംബരം ചെയ്യാന്‍ റീലീസ് പാര്‍ട്ടി എന്തെന്ന ചോദ്യം പ്രസക്തമാണേല്‍ കേട്ടങ്ങ് ഞെട്ടല്ലെ കെഡിഇ നാലേ ദശാംശം ഒന്നങ്ങ് റിലീസ് ചെയ്യും ഒപ്പത്തിലുള്ള മറ്റൊരു വാര്‍ത്തയും കൊണ്ടങ്ങ് വന്നു കാര്‍ക്കോടകന്‍ പ്രശ്നം തീര്‍ന്നങ്ങ് കിട്ടി ഇതിന്റെയൊപ്പം നാലാളു കേള്‍ക്കെ വിളിച്ചങ്ങ് ചൊല്ലാം എസ്എംസിയെന്ന ചെറിയോരു സംഘം ഇതിനെല്ലാം പിന്നില്‍ പണിയങ്ങ് ചെയ്തു ഐടീടെ ജ്ഞാനം ഉപകാരമായി തിരുത്തിക്കുറിക്കാം പങ്കങ്ങ് വെയ്ക്കാം സ്വാതന്ത്ര്യമെന്ന പരോപകാരം കമ്പ്യൂട്ടറിന്റെ പണിയങ്ങ് മാറ്റാം അനിവറും സന്തോഷും പ്രവീണുമെല്ലാം ശ്യാമിന്റെകൂടെ ഇവിടെയുണ്ടാവും അവിചാരിതമായ കാരണം കൊണ്ടിപ്പോഴെത്താന്‍ കഴിയാത്ത പ്രകാശും കൂട്ടരും ആശീര്‍വദിക്കുന്നു നല്ല മനസാലെ നമ്മെയെല്ലാം കര്‍ഷകനായൊരു അക്ഷരപ്പൊട്ടനെ കൂടെയിരുത്തുവാന്‍ വഴിയൊരുക്കി അനിയെന്ന ജ്ഞാനിയെ മറക്കാന്‍ കഴിയില്ല കാരണമെന്തെന്നാല്‍ ആണിന്റെ പേരിട്ട് പെണ്ണായ് വളര്‍ന്നു ദൂരെയിരുന്നവള്‍ ഒത്താശചെയ്യുന്നു പേരുകളറിയാത്ത ധാരാളം പേരുണ്ടിതിന്റെയൊപ്പം പണിയങ്ങെടുത്തു കാര്യമറിയാന്‍ പ്രസ്‌ക്ലബ് തന്നെ നല്ലോരിടമായ് മാറുന്നതാണല്ലോ സംസ്ഥാന സര്‍ക്കാര്‍ സപ്പോര്‍ട്ട് ചെയ്ത നല്ലോരു സിസ്റ്റം ഗ്നുലിനക്സാണെ വൈദ്യതിബോര്‍ഡും ഹൈസ്കൂളുമല്ല പിന്നെയും പിന്നെയും വേറെ ഇടങ്ങള്‍ എംഎസിന്‍ ചെയ്തികള്‍ പൊറുക്കാന്‍ കഴിയാത്ത നല്ലോരു കൂട്ടമിപ്പോള്‍ ആരാധകരായി സ്റ്റാള്‍മാനെ വാഴ്‌താം നാലാള് കാണ്‍കെ പത്താള് കേള്‍ക്കെ _____________________
കെഡിഇ 4.1 ലെ മലയാളം പിന്തുണയെപ്പറ്റി ഞാന്‍ നേരത്തെ എഴുതിയതു്
- തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു് ശനിയാഴ്ച (2008 ഓഗസ്റ്റ് 9) രണ്ടു് മണി മുതല്‍ അഞ്ചു് മണി വരെ. ഏവര്‍ക്കും സ്വാഗതം.
- വൈകുന്നേരം ഹോട്ടല്‍ ഇന്ദ്രപുരിയില്‍ സൌഹൃദസദസ്സ് (ഓരോരുത്തരും സ്വന്തം ചെലവു് വഹിയ്ക്കുന്ന ബുഫെ). ഇതില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ നേരത്തെ തന്നെ ആഷിക്കുമായി ബന്ധപ്പെടുക. (മൊബൈല്‍ +919895555024)
- ഞായറാഴ്ച (2008 ഓഗസ്റ്റ് 10) തിരുവനന്തപുരത്തു് വച്ചു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒത്തുചേരലുമുണ്ടായിരിയ്ക്കും.
മറക്കല്ലേ... |
|
|
| കെഡിഇ 4.1 പുറത്തിറങ്ങി, ഇപ്പോള്‍ മലയാളത്തിലും |
[Jul. 30th, 2008|07:08 pm] |
സ്വതന്ത്ര പണിയിട പരിസരമായ (Desktop Environment) കെഡിഇയുടെ പുതിയ പതിപ്പായ 4.1 ഇന്നലെ പുറത്തിറങ്ങി. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ അംഗങ്ങളുടെ കഠിന പരിശ്രമഫലമായി വളരെ കുറഞ്ഞ സമയത്തിനുള്ളിലാണു് 25% പരിഭാഷ പൂര്‍ത്തിയാക്കിയതു്.
പാളിയിലെ ജാലകങ്ങളുടെ പട്ടിക. ടോര്‍ച്ചടിച്ചു് നോക്കും പോലുള്ള പ്രഭാവം ശ്രദ്ധിച്ചോ?
"കെഡിഇ4 ശ്രേണിയിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ പതിപ്പാണിതു്. ഇതില്‍ പുതിയ പ്രയോഗങ്ങളും, കെഡിഇ4 ന്റെ നെടുംതൂണുകള്‍ക്കു് മുകളില്‍ കെട്ടിപ്പടുത്തിട്ടുള്ള പുതിയ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ടു്. സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള കെഡിഇ പിം പ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദ്യത്തെ കെഡിഇ4 പതിപ്പാണിതു്. ഇതിനുപുഠമേ ഇ-മെയില്‍ വായിക്കാനായി കെമെയിലും, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കാന്‍ ഉതകുന്ന കെ-ഓര്‍ഗനൈസറും, ആര്‍എസ്എസ് ഫീഡുകള്‍ വായിക്കാനായി അക്രെഗേറ്ററും, ന്യൂസ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ വായിക്കാനായുള്ള കെനോഡും, തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഉള്ള കോണ്‍ടാക്റ്റ് പ്രയോഗം ഈ പതിപ്പിന്റെ ഭാഗമാണു്. ഇതിനുപുറമേ കെഡിഇ4 പണിയിടത്തിന്റെ പുതിയ ആവരണമായ പ്ലാസ്മയാവട്ടെ കെഡിഇ3യുടെ കവചത്തിനു പകരമായി ഏറ്റവും സാധാരണ ഉപയോക്താക്കള്‍ക്കുപയോഗിക്കാന്‍ പറ്റുന്നത്ര പക്വത നേടിയിട്ടുണ്ടു്. ചട്ടക്കൂടിനെയും അന്തര്‍ലീനമായ ലൈബ്രറികളേയും മെച്ചപ്പെടുത്തുന്നതിനായി മുന്‍പതിപ്പിലെന്ന പോലെ ഇതിലും ഏറെ സമയം ചെലവഴിച്ചിട്ടുണ്ടു്."
മലയാളത്തിലുള്ള പ്രസാധനക്കുറിപ്പു്
ഈ സംരംഭത്തില്‍ പങ്കു് ചേര്‍ന്നവരുടെ പട്ടിക. ഈ പട്ടിക തയ്യാറാക്കിയ അനിയ്ക്കു് നന്ദി.
1. വി ശശി കുമാര്‍ 2. അനില്‍ കുമാര്‍ കെവി 3. ആഷിക് സലാഹുദ്ദീന്‍ 4. അനൂപ് പനവളപ്പില്‍ 5. അനൂപന്‍ 6. പ്രസാദ് എസ് ആര്‍ 7. ഹരി വിഷ്ണു എം 8. മനു എസ് മാധവ് 9. സന്തോഷ് തോട്ടിങ്ങള്‍ 10. പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 11. മണിലാല്‍ കെഎം 12. സുഷമ 13. സുജിത്ത് ഹരിദാസന്‍ 14. സ്മിത 15. രമ്യ തോട്ടിങ്ങല്‍ 16. ഹിരണ്‍ വേണുഗോപാലന്‍ 17. ഹിത വേണുഗോപാലന്‍ 18. ചന്ദ്രശേഖരന്‍ നായര്‍ 19. ശങ്കരനാരായണന്‍ 20. പ്രതീഷ് പ്രകാശ് 21. ശ്യാം കൃഷ്ണന്‍ 22. ഷിജു അലക്സ് 23. രാഗ് സാഗര്‍ വി 24. മാക്സിന്‍ ബി ജോണ്‍ 25. ശരത് ലക്ഷ്മണ്‍ 26. ബൈജു എം 27. ജോജു ജോഷ്വ 28. അഫ്സല്‍ 29. നിഷാന്‍ നസീര്‍ 30. രാജീവും മണ്ടൂസും 31. അനി പീറ്റര്‍
ഇതാഘോഷിയ്ക്കാനായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ അംഗങ്ങള്‍ ഓഗസ്റ്റ് 9, 10 തിയ്യതികളില്‍ തിരുവനന്തപുരത്തു് ഒത്തുചേരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീടറിയിയ്ക്കുന്നതായിരിയ്ക്കും. നിങ്ങളുടെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ഇന്നു് തന്നെ ശരിയാക്കൂ ...
|
|
|
| വേര്‍ഡ്പ്രസ്സില്‍ ഓപ്പണ്‍ഐഡി സജ്ജീകരിയ്ക്കാം |
[Jul. 18th, 2008|05:43 pm] |
ഓപ്പണ്‍ഐഡിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ളൊരു ലേഖനം നേരത്തെ എഴുതിയിരുന്നതു് ഇവിടെ കാണാം.
വേര്‍ഡ്പ്രസ്സ് എന്ന ബ്ലോഗിങ്ങിനുള്ള സോഫ്റ്റ്‌വെയറില്‍ ഓപ്പണ്‍ഐഡി സജ്ജീകരിയ്ക്കുന്നതെങ്ങനെയെന്നു് നമുക്കു് നോക്കാം.
ഓപ്പണ്‍ഐഡി സജ്ജീകരിയ്ക്കുന്നതിലൂടെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ രോഖപ്പെടുത്താന്‍ ഏതൊരു ഓപ്പണ്‍ഐഡിയും ഉപയോഗിയ്ക്കാം എന്ന സൌകര്യം ലഭ്യമാകും ഇതിനോടൊപ്പം തന്നെ ബ്ലോഗില്‍ കയറുമ്പോള്‍ അടയാളവാക്കിനു് പകരം സ്വന്തം ഓപ്പണ്‍ഐഡികളിലൊന്നുപയോഗിയ്ക്കാനുള്ള അവസരവും കൈവരും. ആദ്യമായി ഇതിനുള്ള സംയോജകം (plugin) ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു് നിങ്ങളുടെ ബ്ലോഗിന്റെ wp-content/plugins എന്ന തട്ടില്‍ (directory) തുറന്നു വയ്ക്കുക.
wget http://downloads.wordpress.org/plugin/openid.2.1.9.zip unzip openid.2.1.9.zip
അതിനു് ശേഷം വേര്‍ഡ്പ്രസ്സിന്റെ ഭരണതാളില്‍ (http://yourblog/wp-admin) കയറി plugins എന്ന ഭാഗമെടുക്കുക.

അവിടെ കൊടുത്തിരിയ്ക്കുന്ന സംയോജകങ്ങളില്‍ WP-OpenID സജീവമാക്കുക

settings എന്ന ഭാഗത്തു് പോയാല്‍ WP-OpenID എന്നിടത്തു് ഈ സംയോജകത്തിന്റെ പല ഐച്ഛികങ്ങളും തെരഞ്ഞെടുക്കാവുന്നതാണു്.

ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗ് ഓപ്പണ്‍ഐഡി ഉപയോഗിയ്ക്കാന്‍ തയ്യാറായിരിയ്ക്കുന്നു. അഭിപ്രായം രേഖപ്പെടുത്തുവാനുള്ളിടത്തു് ഓപ്പണ്‍ഐഡി ഉപയോഗിയ്ക്കാനുള്ള കളം വന്നിരിയ്ക്കും.
 ഇത്രയും സജ്ജീകരിച്ച എന്റെ ഇംഗ്ലീഷിലെ ബ്ലോഗ് ഇവിടെ കാണാം.
ഇനി സ്വന്തം അക്കൌണ്ടിലേയ്ക്കു് കയറാന്‍ ഒരു ഓപ്പണ്‍ഐഡി ഉപയോഗിയ്ക്കുന്നതു് സജ്ജീകരിയ്ക്കുന്നതെങ്ങനെയെന്നു് നോക്കാം.
users എന്ന ഭാഗത്തു് നിന്നും Your Identity URLs എന്ന ഐച്ഛികം തെരഞ്ഞെടുത്തു് നിങ്ങളുടെ ഓപ്പണ്‍ഐഡികള്‍ ചേര്‍ക്കാം.

Add identity: എന്ന കളമുപയോഗിച്ചു് നിങ്ങളുടെ ഓരോ ഓപ്പണ്‍ഐഡികളും ചേര്‍ക്കാവുന്നതാണു്. അടയാളവാക്കു് മറക്കുമോ എന്ന പേടി ഇനി വേണ്ട. ഏതെങ്കിലും ഒരു ഓപ്പണ്‍ഐഡി ഉണ്ടെങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ കയറാം.
 ബ്ലോഗില്‍ കയറാനായുള്ള താളിന്റെ ഓപ്പണ്‍ഐഡി സജീവമാക്കിയ ചിത്രം താഴെ

ഓപ്പണ്‍ഐഡി എന്ന വളരെ ഉപയോഗപ്രദവും സ്വതന്ത്രവുമായ ഈ സാങ്കേതികവിദ്യയുടെ കൂടുതല്‍ വിശേഷങ്ങളുമായി വീണ്ടും വരാം. |
|
|
| ലിനക്സും ഗ്നു സംരംഭവും |
[Mar. 1st, 2008|09:13 am] |
ലിനക്സും ഗ്നു സംരംഭവും എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പരിഭാഷ പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
ഇംഗ്ലീഷിലുള്ള സ്രോതസ്സ് പല കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഗ്നു സിസ്റ്റത്തിന്റെ മാറ്റം വരുത്തിയ പതിപ്പാണെന്നറിയാതെയാണു് നിത്യേന ഇതുപയോഗിയ്ക്കുന്നതു്. ചില പ്രത്യേക സാഹചര്യങ്ങളുടെ ഫലമായി ഇന്നു് പരക്കെ ഉപയോഗിയ്ക്കുന്ന ഗ്നുവിന്റെ പതിപ്പു് കൂടുതല്‍ സമയവും “ലിനക്സ്”എന്നാണറിയപ്പെടുന്നതു്, എന്നു് മാത്രമല്ല പല ഉപയോക്താക്കളും ഗ്നു സംരംഭവുമായി അതിനു് എത്ര മാത്രം ബന്ധമുണ്ടെന്നതിനെപ്പറ്റി ബോധവാന്‍മാരുമല്ല.. ശരിയ്ക്കും അങ്ങനെ ഒരു ലിനക്സ് ഉണ്ടു് എന്നു് മാത്രമല്ല ആളുകള്‍ അതു് ഉപയോഗിയ്ക്കുന്നുമുണ്ടു്, പക്ഷേ അതു് പ്രവര്‍ത്തക സംവിധാനമല്ല. ലിനക്സൊരു കെര്‍ണലാണു്: നിങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്ന മറ്റു് പ്രോഗ്രാമുകള്‍ക്കു് സിസ്റ്റത്തിന്റെ വിഭവങ്ങള്‍ വിട്ടുകൊടുക്കുന്ന പ്രോഗ്രാമാണതു്. ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണു് കെര്‍ണല്‍, പക്ഷേ അതു് മാത്രം കൊണ്ടു് വലിയ പ്രയോജനമൊന്നുമില്ല; മുഴുവന്‍ പ്രവര്‍ത്തക സംവിധാനത്തിനൊപ്പമേ അതിനു് പ്രവര്‍ത്തിയ്ക്കാനാകൂ. ലിനക്സ് സാധാരണയായി ഗ്നു എന്ന പ്രവര്‍ത്തക സംവിധാനവുമായി ചേര്‍ന്നാണുപയോഗിയ്ക്കുന്നതു്: ലിനക്സ് കെര്‍ണലായി പ്രവര്‍ത്തിയ്ക്കുന്ന മുഴുവന്‍ സിസ്റ്റം അടിസ്ഥാനപരമായി ഗ്നുവാണു്. പല ഉപയോക്താക്കളും ലിനക്സെന്ന കെര്‍ണലും “ലിനക്സ്”എന്നു് തന്നെ അവര്‍ വിളിയ്ക്കുന്ന മുഴുവന്‍ സിസ്റ്റവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ബോധവാന്‍മാരല്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ പേരിന്റെ അവ്യക്തമായ ഉപയോഗം സഹായിയ്ക്കുന്നില്ല. ഇത്തിരി സഹായത്തോടെ 1991 ല്‍ ലിനസ് ടോര്‍വാള്‍ഡ്സാണു് മുഴുവന്‍ പ്രവര്‍ത്തക സംവിധാനവും വികസിപ്പിച്ചെടുത്തതെന്നാണു് ഈ ഉപയോക്താക്കള്‍ വിചാരിയ്ക്കുന്നതു് . ലിനക്സൊരു കെര്‍ണലാണെന്നു് പ്രോഗ്രാമര്‍മാര്‍ക്കു് പൊതുവെ അറിയാം. പക്ഷേ പൊതുവേ മുഴുവന്‍ സിസ്റ്റത്തേയും “ലിനക്സ്” എന്നു് തന്നെ വിളിയ്ക്കുന്നതു് കേട്ടിട്ടുള്ളതു് കൊണ്ടു് പലപ്പോഴും അവര്‍ക്കു് മുഴുവന്‍ സിസ്റ്റത്തേയും കെര്‍ണലിന്റെ പേരില്‍ വിളിയ്ക്കുന്ന ചരിത്രമാണു് മനസ്സില്‍ വരുന്നതു്. ഉദാഹരണത്തിനു് ലിനക്സ് ടോര്‍വാള്‍ഡ്സ് ലിനക്സ് എന്ന കെര്‍ണല്‍ എഴുതി തീര്‍ക്കുകയും അതിന്റെ ഉപയോക്താക്കള്‍ അതിനൊപ്പമുപയോഗിയ്ക്കാന്‍ മറ്റു് സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ക്കായി ചുറ്റും നോക്കുകയും (ഒരു പ്രത്യേക കാരണമൊന്നുമില്ലാതെ തന്നെ) യുണിക്സ് പോലുള്ളൊരു സിസ്റ്റം ഉണ്ടാക്കാന്‍ ആവശ്യമായ ഒരു വിധം എല്ലാം തന്നെ നേരത്തെ തന്നെ ലഭ്യമായിരുന്നുവെന്നുമാണു് പലരും വിശ്വസിയ്ക്കുന്നതു്. അവര്‍ കണ്ടെത്തിയതു് യാദൃശ്ചികമായിരുന്നില്ല—അതു് തീര്‍ത്തും-മുഴുവനായിട്ടില്ലാത്ത ഗ്നു സിസ്റ്റമായിരുന്നു. ലഭ്യമായ സ്വതന്ത്ര സോഫ്റ്റുവെയറുകളെല്ലാം കൂടിച്ചേര്‍ന്നു് ഒരു പൂര്‍ണ്ണമായ സിസ്റ്റമായതിനു് കാരണം 1984 മുതല്‍ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാന്‍ ഗ്നു സംരംഭം പ്രയത്നിയ്ക്കുകയായിരുന്നു എന്നതാണു്. ഗ്നു എന്നു് പേരായ യുണിക്സ് പോലുള്ള സ്വതന്ത്ര സിസ്റ്റം വികസിപ്പിയ്ക്കുന്നതിനുള്ള ലക്ഷ്യം ഗ്നു മാനിഫെസ്റ്റോയില്‍ വ്യക്തമാക്കിയിരുന്നു. ഗ്നു പ്രൊജക്റ്റിന്റെ ആദ്യ പ്രഖ്യാപനവും ഗ്നു സിസ്റ്റത്തിനുള്ള ആദ്യകാല ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിച്ചിട്ടുണ്ടായിരുന്നു. ലിനക്സ് തുടങ്ങിയപ്പോഴേയ്ക്കും ഗ്നു ഏതാണ്ടു് പൂര്‍ണ്ണമായിരുന്നു. കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ സംരംഭങ്ങള്‍ക്കും ഒരു പ്രത്യേക ജോലി ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സോഫ്റ്റുവെയര്‍ വികസിപ്പിയ്ക്കാനുള്ള ലക്ഷ്യമാണുള്ളതു്. ഉദാഹരണത്തിനു് ലിനസ് ടോര്‍വാള്‍ഡ്സ് യുണിക്സ് പോലുള്ളൊരു കെര്‍ണല്‍ (ലിനക്സ്) എഴുതാനാണിറങ്ങിയതു്; ഡൊണാള്‍ഡ് നുത്തിറങ്ങിയതു് ഒരു ടെക്സ്റ്റ് ഫോര്‍മാറ്റര്‍ (ടെക്) എഴുതാനാണു്; ബോബ് ഷീഫ്ലര്‍ ജാലകസിസ്റ്റം (എക്സ് ജാലക സിസ്റ്റം) വികസിപ്പിയ്ക്കുന്നതിനും. സംരംഭത്തില്‍ നിന്നും പുറത്തു് വന്ന പ്രത്യേക പ്രോഗ്രാമുകളെ വച്ചു് ഇത്തരം സംരംഭങ്ങളെ അളക്കുന്നതു് സാധാരണമാണു്. ഇങ്ങനെയാണു് ഗ്നു സംരംഭത്തിന്റെ സംഭാവന അളക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെന്താണു് മനസ്സിലാക്കാന്‍ കഴിയുക? ഒരു സിഡി-റോമുകളുടെ വിതരണക്കാരന്‍ കണ്ടുപിടിച്ചതു് അവരുടെ “ലിനക്സ് വിതരണത്തില്‍”, ഏറ്റവും വലിയ ഘടകം മുഴുവന്‍ സോഴ്സ് കോഡിന്റെ ഏതാണു് 28% വരുന്ന ഗ്നു സോഫ്റ്റുവെയറായിരുന്നു എന്നാണു്, ഇതില്‍ ഒഴിച്ചു് കൂടാനാവാത്തതും ഞാനില്ലാതെ സിസ്റ്റം തന്നെയില്ല എന്ന അവസ്ഥയുമുള്ള സുപ്രധാന ഘടകങ്ങളുമുണ്ടു്. ലിനക്സ് മാത്രമായി ഏതാണ്ടു് 3% ആയിരുന്നു. സിസ്റ്റത്തിലെ പ്രോഗ്രാമുകളാരാണെഴുതിയതു് എന്നു് നോക്കിയിട്ടാണു് നിങ്ങള്‍ പേരു് നിശ്ചയിയ്ക്കുന്നതെങ്കില്‍ ഏറ്റവും യോജിച്ച ഒറ്റ ചോയിസ് “ഗ്നു” എന്നായിരിയ്ക്കും. പക്ഷേ അതു് ഈ ചോദ്യം പരിഗണിയ്ക്കാനുള്ള നല്ലൊരു വഴിയല്ല. ഗ്നു സംരംഭം പ്രത്യേക സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ വികസിപ്പിയ്ക്കാനുള്ള സംരംഭമായിരുന്നില്ല, ഇപ്പോഴുമല്ല. ഞങ്ങളൊരു സി കമ്പൈലര്‍ വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭമായിരുന്നില്ല. ഞങ്ങളൊരു ടെക്സ്റ്റ് എഴുത്തിടം വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭമായിരുന്നില്ല. ഗ്നു സംരംഭത്തിന്റെ ലക്ഷ്യം ഗ്നു എന്നു് പേരുള്ള സ്വതന്ത്രമായതും മുഴുവനായും യുണിക്സ്-പോലുള്ളതുമായ ഒരു സിസ്റ്റം വികസിപ്പിയ്ക്കുക എന്നതായിരുന്നു. സിസ്റ്റത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് പലരും പ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്, അവരെല്ലാവരും ഇതിനു് അംഗികാരം അര്‍ഹിയ്ക്കുന്നുണ്ടു്. പക്ഷേ ഇതു് ഒരു സംയോജിത സിസ്റ്റമാകാന്‍ —ഉപയോഗപ്രദമായ ഒരു കൂട്ടം പ്രോഗ്രാമുകളുടെ ശേഖരം മാത്രമല്ലാതെ—കാരണം ഗ്നു സംരംഭം ഇതങ്ങനെയുള്ളൊരെണ്ണമാക്കാന്‍ തീരുമാനിച്ചതു് കൊണ്ടാണു്. ഞങ്ങള്‍ മുഴുവനായും സ്വതന്ത്രമായൊരു സിസ്റ്റമുണ്ടാക്കാന്‍ ആവശ്യമായ പ്രോഗ്രാമുകളുടെ ഒരു പട്ടികയുണ്ടാക്കുകയും, ശാസ്ത്രീയമായി അതിലെ എല്ലാ പ്രോഗ്രാമുകളും കണ്ടെത്തുകയോ, എഴുതുകയോ, എഴുതാനായി ആളുകളെ കണ്ടെത്തുകയോ ചെയ്തു. അത്യാവശ്യമായതും എന്നാല്‍ രസകരമല്ലാത്തതുമായ (1) ചില ഘടകങ്ങള്‍ ഇല്ലാതെ ഒരു സിസ്റ്റം ഉണ്ടാക്കാന്‍ പറ്റാത്തതു് കൊണ്ട് അവ ഞങ്ങള്‍ തന്നെ എഴുതി. ഞങ്ങളുടെ ചില സിസ്റ്റത്തിന്റെ ഘടകങ്ങള്‍, പ്രോഗ്രാമിങ്ങിനുള്ള പണിയായുധങ്ങള്‍, ഒറ്റയ്ക്കു് തന്നെ പ്രോഗ്രാമര്‍മാരുടെയിടയില്‍ ജനകീയമായി, പക്ഷേ പണിയായുധങ്ങളല്ലാത്ത (2) പല ഘടകങ്ങളും ഞങ്ങള്‍ എഴുതി. ഞങ്ങള്‍ ഒരു ചതുരംഗ കളി, ഗ്നു ചെസ്സ്, പോലും വികസിപ്പിച്ചെടുത്തു, കാരണം മുഴുവനായുള്ളൊരു സിസ്റ്റത്തിനു് നല്ല കളികളും ആവശ്യമാണു് എന്നതു് തന്നെ. 90 കളുടെ ആദ്യത്തോടെ കെര്‍ണലൊഴികെയുള്ള മുഴുവന്‍ സിസ്റ്റവും ഞങ്ങള്‍ തയ്യാറാക്കിയിരുന്നു (മാകിനു് മുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗ്നു ഹര്‍ഡ്, എന്ന കെര്‍ണല്‍ ഞങ്ങള്‍ വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുകയായിരുന്നു). ഈ കെര്‍ണല്‍ വികസിപ്പിയ്ക്കുന്നതു് ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയധികം പ്രയാസമേറിയതായിരുന്നു; 2001 ല്‍ ഗ്നു ഹര്‍ഡ് വിശ്വസനീയമായി പ്രവര്‍ത്തിച്ചു് തുടങ്ങി, പക്ഷേ ഇതു് ആളുകള്‍ക്കു് പൊതുവില്‍ ഉപയോഗിയ്ക്കാന്‍ തയ്യാറാകാന്‍ ഇനിയും എത്രയോ ദൂരം പോകാനുണ്ടു്. ഭാഗ്യത്തിനു്, ലിനക്സ് ലഭ്യമായിരുന്നതു് കാരണം ഞങ്ങള്‍ക്കു് ഹര്‍ഡിനായി കാത്തിരിയ്ക്കേണ്ടി വന്നില്ല. ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് എഴുതിയതോടെ അദ്ദേഹം അവസാനത്തെ വലിയ വിടവും നികത്തി. ആളുകള്‍ക്കു് ലിനക്സും ഗ്നു സിസ്റ്റവും ഒന്നിച്ചു് ചേര്‍ത്തു് പൂര്‍ണ്ണമായും സ്വതന്ത്രമായ സിസ്റ്റം: ഗ്നു സിസ്റ്റത്തിന്റെ ലിനക്സ്-അടിസ്ഥിതമായൊരു പതിപ്പു്; ചുരുക്കത്തില്‍ ഗ്നു/ലിനക്സ് നിര്‍മ്മിയ്ക്കാന്‍ സാധിച്ചു. ഏറ്റവും ആദ്യത്തെ ലിനക്സിന്റെ പുറത്തിറക്കല്‍ കുറിപ്പു് ലിനക്സൊരു കെര്‍ണലാണെന്നും ഗ്നുവിന്റെ ഭാഗങ്ങള്‍ക്കൊപ്പമാണു് ഉപയോഗിച്ചിരിയ്ക്കുന്നതെന്നും തിരിച്ചറിഞ്ഞിരിയ്ക്കുന്നു: href="http://www.kernel.org/pub/linux/kernel/Historic/old-versions/RELNOTES-0.01"> “ലിനക്സിനൊപ്പം ഉപയോഗിയ്ക്കുന്ന കൂടുതല്‍ പണിയായുധങ്ങളും ഗ്നു കോപിലെഫ്റ്റ് പ്രകാരമുള്ള ഗ്നു സോഫ്റ്റ്‌വെയറാണു്. ഈ പണിയായുധങ്ങള്‍ വിതരണത്തിലില്ല - കൂടുതല്‍ വിവരങ്ങള്‍ക്കു് എന്നോടു് (അല്ലെങ്കില്‍ ഗ്നുവിനോടു്) ചോദിയ്ക്കൂ.” അവ ചേര്‍ത്തു് വയ്ക്കുന്നതൊരു നിസാര പണിയായിരുന്നില്ല. ചില ഗ്നു ഘടകങ്ങള്‍(3) ലിനക്സുമായി ചേര്‍ന്നു് പ്രവര്‍ത്തിയ്ക്കുന്നതിനു് വലിയ മാറ്റങ്ങള്‍ ആവശ്യമായി വന്നു. “പുറത്തെടുക്കുമ്പോള്‍ തന്നെ” പ്രവര്‍ത്തിയ്ക്കുന്ന വിതരണമായി മുഴുവന്‍ സിസ്റ്റവും സംയോജിപ്പിയ്ക്കുന്നതു് ഒരു വലിയ പണി തന്നെയായിരുന്നു. ഇതിനായി സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതും ബൂട്ട് ചെയ്യുന്നതുമെങ്ങനെയാണെന്നു് പരിഗണിയ്ക്കേണ്ടിയിരുന്നു — ആ സ്ഥാനത്തെത്താത്തതിനാല്‍ ഞങ്ങള്‍ പരിഹരിയ്ക്കാതിരുന്നൊരു പ്രശ്നമായിരുന്നു അതു്. അതിനാല്‍ തന്നെ സിസ്റ്റത്തിന്റെ പല വിതരണങ്ങളും വികസിപ്പിച്ചെടുത്തവര്‍ പല അത്യാവശ്യ പണികളും ചെയ്തു. പക്ഷേ അതു്, കാര്യത്തിന്റെ കിടപ്പുവശം നോക്കിയാല്‍, ഉറപ്പായും ആരെങ്കിലും ചെയ്യാന്‍ പോകുന്ന ജോലിയായിരുന്നു. ഗ്നു/ലിനക്സ് സിസ്റ്റങ്ങളേയും ഗ്നു എന്ന സിസ്റ്റത്തിനേയും ഗ്നു സംരംഭം പിന്തുണയ്ക്കുകയും അവയില്‍ പ്രവര്‍ത്തിയ്ക്കാന്‍ എഫ്എസ്എഫ് പണമിറക്കുകയും ചെയ്യുന്നു. ലിനക്സുമായി നന്നായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്നതിനു് ലിനക്സുമായി ബന്ധപ്പെട്ട ഗ്നു സി ലൈബ്രറിയിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ക്കു് വേണ്ടി മാറ്റിയെഴുതാന്‍ എഫ്എസ്എഫ് പണമിറക്കുകയും ഏറ്റവും പുതിയ ഗ്നു/ലിനക്സ് സിസ്റ്റങ്ങള്‍ അപ്പപ്പോഴിറങ്ങുന്ന ലൈബ്രറി പതിപ്പുകള്‍ മാറ്റമൊന്നുമില്ലാതെ തന്നെ ഉപയോഗിയ്ക്കുകയും ചെയ്യുന്നു. എഫ്എസ്എഫ് ഡെബിയന്‍ ഗ്നു/ലിനക്സിന്റെ ആദ്യഘട്ട വികസനത്തിനും പണമിറക്കി. ലിനക്സ്-അടിസ്ഥാനമാക്കിയ ഗ്നു സിസ്റ്റങ്ങളാണു് ഇന്നു് ഞങ്ങള്‍ എല്ലാ ജോലികള്‍ക്കും ഉപയോഗിയ്ക്കുന്നതു്, നിങ്ങളും അവ തന്നെ ഉപയോഗിയ്ക്കുമെന്നാണു് ഞങ്ങളുടെ പ്രതീക്ഷ. ഇന്നു് ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ പല വ്യത്യസ്ത വ്യതിയാനങ്ങളും ഉണ്ടു് (പലപ്പോഴും “വിതരണങ്ങള്‍” എന്നാണവയെ വിളിയ്ക്കുന്നതു്). അവയില്‍ കൂടുതലും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും ചേര്‍ക്കുന്നുണ്ടു് — അവയുടെ രചയിതാക്കള്‍ ഗ്നുവിനു് പകരം ലിനക്സുമായി ബന്ധപ്പെട്ട തത്വശാസ്ത്രമാണു് പിന്തുടരുന്നതു്. പക്ഷേ മുഴുവനായും സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങളുമുണ്ടു് . ഉട്ടുട്ടോ, ഗ്ന്യൂസെന്‍സ് എന്നീ രണ്ടു് വിതരണങ്ങളെ എഫ്എസ്എഫ് കമ്പ്യൂട്ടര്‍ സൌകര്യങ്ങള്‍ വഴി പിന്തുണയ്ക്കുന്നു. ഒരു സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണമുണ്ടാക്കുന്നതു് പല സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകളെ ഒഴിവാക്കിയാല്‍ മാത്രം തീരുന്ന കാര്യമല്ല. ഈയിടെയായി ലിനക്സിന്റെ സാധാരണ പതിപ്പുകളിലും സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഈ പ്രോഗ്രാമുകള്‍ സിസ്റ്റം തുടങ്ങുമ്പോള്‍ ഐ/ഒ ഉപകരണങ്ങളില്‍ നിറയ്ക്കുന്നതിനുദ്ദേശിച്ചുള്ളതാണു്, അവ ബൈനറി രൂപത്തില്‍ മാത്രം ലഭ്യമായി ട്ടുള്ളതാണു്, നീണ്ട അക്കങ്ങളുടെ ശ്രേണിയായുള്ള "കോഡിന്റെ ഉറവിടമായി" അവ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. അതുകൊണ്ടു് തന്നെ സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങള്‍ നോക്കി നടത്തുന്നതു് ലിനക്സിന്റെ ഒരു സ്വതന്ത്ര പതിപ്പു് നോക്കി നടത്തുന്നതു് കൂടി ചേര്‍ന്നതാണു്. നിങ്ങള്‍ ഗ്നു/ലിനക്സ് ഉപയോഗിച്ചാലും ഇല്ലെങ്കിലും, ദയവായി “ലിനക്സ്” എന്ന പേരു് സംശയത്തിനിട വരുത്തുന്ന തരത്തില്‍ ഉപയോഗിച്ചു് ആളുകളെ ആശയക്കുഴപ്പത്തിലാക്കരുതു്. മുഴുവനായുള്ള സിസ്റ്റം ലിനക്സ് കൂട്ടിച്ചേര്‍ത്തിട്ടുള്ള ഏതാണ്ടു് ഗ്നു സിസ്റ്റമാണു്. നിങ്ങള്‍ ഈ ഒത്തുചേരലിനെക്കുറിച്ചാണു് സംസാരിയ്ക്കുന്നതെങ്കില്‍ ദയവായി അതിനെ “ഗ്നു/ലിനക്സ്” എന്നു് വിളിയ്ക്കുക. നിങ്ങള്‍ക്കു് “ഗ്നു/ലിനക്സിനെക്കുറിച്ചു്” കൂടുതല്‍ വിവരത്തിനായി കണ്ണിചേര്‍ക്കണമെങ്കില്‍ ഈ താളും http://www.gnu.org/gnu/the-gnu-project.html എന്ന താളും നല്ലതാണു്. ലിനക്സ് എന്ന കെര്‍ണലിനെക്കുറിച്ചു് കൂടുതല്‍ വിവരത്തിനു് കണ്ണിചേര്‍ക്കണമെങ്കില്‍ href="http://foldoc.doc.ic.ac.uk/foldoc/foldoc.cgi?Linux"> http://foldoc.doc.ic.ac.uk/foldoc/foldoc.cgi?Linux എന്നതു് ഉപയോഗിയ്ക്കാന്‍ ചേര്‍ന്നൊരു നല്ല യുആര്‍എല്ലാണു്. അടിക്കുറിപ്പു്: ഗ്നുവിനു് പുറമേ വേരൊരു സംരംഭവും ഒരു സ്വതന്ത്രമായ യുണിക്സ്-പോലുള്ള പ്രവര്‍ത്തക സംവിധാനം ഒറ്റയ്ക്കു് നിര്‍മ്മിച്ചിട്ടുണ്ടു്. യുസി ബെര്‍ക്കിലിയില്‍ വികസിപ്പിച്ചെടുത്ത ഈ സിസ്റ്റം ബിഎസ്ഡി എന്നാണറിയപ്പെടുന്നതു്. 80 കളില്‍ ഇതു് സ്വതന്ത്രമല്ലായിരുന്നു, പക്ഷേ 90 കളുടെ ആദ്യത്തില്‍ ഇതു് സ്വതന്ത്രമായി. ഇന്നു് നിലവിലുള്ള ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം ഏതാണ്ടുറപ്പായും ഗ്നുവില്‍ നിന്നുള്ളൊരു വ്യതിയാനമോ അല്ലെങ്കില്‍ ഒരു ബിഎസ്ഡി സിസ്റ്റമോ ആണു്. ഗ്നു/ലിനക്സ് പോലെ ബിഎസ്ഡിയും ഗ്നുവിന്റെ ഒരു പതിപ്പാണോ എന്നു് ആളുകള്‍ ചിലപ്പോള്‍ ചോദിയ്ക്കാറുണ്ടു്. ബിഎസ്ഡിയുടെ രചയിതാക്കള്‍ ഗ്നു സംരംഭത്തിന്റെ ഉദാഹരണത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടും ഗ്നു പ്രവര്‍ത്തകരില്‍ നിന്നതിനായുള്ള ആവശ്യപ്പെടല്‍ കൊണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കിയതാണെങ്കിലും അവരുടെ കോഡും ഗ്നുവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇന്നു് ഗ്നുവും അതിന്റെ വ്യതിയാനങ്ങളും ബിഎസ്ഡി പ്രോഗ്രാമുകളുപയോഗിയ്ക്കുന്നതു് പോലെ തന്നെ ബിഎസ്ഡി സിസ്റ്റങ്ങള്‍ ചില ഗ്നു പ്രോഗ്രാമുകളുപയോഗിയ്ക്കുന്നുണ്ടു്; എന്നിരുന്നാലും മുഴുവനായെടുത്താല്‍ അവ രണ്ടും വെവ്വേറെ വളര്‍ന്നുവന്ന രണ്ടു് വ്യത്യസ്ത സിസ്റ്റങ്ങളാണു്. ബിഎസ്ഡിയുടെ രചയിതാക്കള്‍ ഒരു കെര്‍ണലെഴുതി ഗ്നുവിനോടു് ചേര്‍ത്തതല്ലാത്തതിനാല്‍ തന്നെ ഗ്നു/ബിഎസ്ഡി എന്ന പേരു് ഇവിടെ ചേരുകയില്ല. href="#gnubsd">(4) Notes: - ഇപ്പോള്‍ ഗ്നു ബിന്‍യൂട്ടില്‍സിന്റെ ഭാഗമായ ഗ്നു അസംബ്ലര്‍ എന്ന ജിഎഎസ്, ലിങ്കര്‍ എന്ന ജിഎല്‍ഡി എന്നീ പാക്കേജുകളും ഗ്നു ടാറും, മറ്റു് പലതും ഉള്‍ക്കൊള്ളുന്നതാണു് ഈ അത്യാശ്യവും എന്നാല്‍ രസകരമല്ലാത്തതുമായ ഘടകങ്ങള്‍.
- ഉദാഹരണത്തിനു് ബോണ്‍ എഗെയിന്‍ ഷെല്‍ (ബാഷ്), ഗോസ്റ്റ്സ്ക്രിപ്റ്റ് എന്ന പോസ്റ്റ്സ്ക്രിപ്റ്റ് ഇന്റര്‍പ്രട്ടര്‍, ഗ്നു സി ലൈബ്രറി തുടങ്ങിയവ പ്രോഗ്രാമിങ്ങിനുള്ള പണിയായുധങ്ങളല്ല. ഗ്നുകാഷ്, ഗ്നോം, ഗ്നു ചെസ്സ് എന്നിവയും അത്തരത്തിലുള്ളവയല്ല..
- ഉദാഹരണത്തിനു്, ഗ്നു സി ലൈബ്രറി.
- എന്നാല്‍, ഈ ലേഖനം എഴുതിയതിനു് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്നു സി ലൈബ്രറി പ്രവര്‍ത്തിയ്ക്കുന്നതാക്കിയട്ടുണ്ടു് എന്നതു് ഗ്നു സിസ്റ്റവും ആ കെര്‍ണലും ഒന്നിപ്പിയ്ക്കുന്നതു് സാധ്യമാക്കി. ഗ്നു/ലിനക്സ് പോലെ ഇവയും തീര്‍ച്ചയായും ഗ്നുവിന്റെ വ്യതിയാനങ്ങളാണു്, അതുകൊണ്ടു് തന്നെ സിസ്റ്റത്തിലെ കെര്‍ണലിനനുസരിച്ചു് ഇവയെ ഗ്നു/കെഫ്രീബിഎസ്ഡി ഗ്നു/കെനെറ്റ്ബിഎസ്ഡി എന്നിങ്ങനെ വിളിയ്ക്കാറുണ്ടു്. സാധാരണ ഉപയോക്താക്കള്‍ക്കു് ഗ്നു/ലിനക്സും ഗ്നു/*ബിഎസ്ഡിയുമായി വേര്‍തിരിച്ചറിയാന്‍ പോലും പ്രയാസമാണു്.
|
|
|
| മരം വെട്ടാനറിയാതെ കോടാലിയെ തെറി പറയുക |
[Feb. 5th, 2008|08:37 pm] |

ഇതു് വെബ്‌ദുനിയയുടെ തെരച്ചില്‍ ഫലം.
"അതുകൊണ്ട് അധികം റിസോര്‍സസില്ലാത്ത ഡെവലപ്പര്‍മാരും കമ്പനികളും വിചാരിക്കും ‘ഓ.. ഈ മലയാളം ഭാഷയിലൊക്കെ ആരെഴുതാനാ? അതില്ലാത്ത സപ്പോര്‍ട്ട് ഒക്കെ മതി" - സിബു നമ്മുടെ ഭാഷയോടെന്തു് സ്നേഹം അല്ലേ? ഇവിടെയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി. നമ്മുടെ ഭാഷയെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ വലിച്ചെറിയണം അങ്ങനെയുള്ള പ്രയോഗങ്ങളൊക്കെ. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ മലയാളം പിന്തുണയില്ലെങ്കില്‍ അതിനാരോടും യാചിയ്ക്കേണ്ട കാര്യമൊന്നുമില്ല, നമുക്കു് തന്നെ ശരിയാക്കാം, അങ്ങനെ ഗ്നു ആസ്പെല്‍ പോലുള്ള പ്രയോഗങ്ങള്‍ ശരിയാക്കിയിട്ടുമുണ്ടു്. മലയാളത്തെപ്പറ്റി ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്ന വെണ്ടര്‍മാര്‍ക്കു് വേണ്ടിയാണോ ഈ ആണവ ചില്ലു്?
|
|
|
| ആണവ ചില്ലിന്റെ അര്‍ത്ഥശൂന്യത |
[Feb. 3rd, 2008|08:50 am] |
From: James Kass Date: २००८ फरवरी ३ ००:२१ Subject: [indic] Re: New Malayalam codepoints To: Indic Discussion List Cibu C J wrote, > Of course, Unicode and IETF have specs to specify locale or script based > exceptions. The fact that chillus has to make use of all those is a pretty > good indication that it is a excellent idea to encode them and remove all > those requirement for exceptions. Any time settings are referred to as "default", it means that they are subject to change. Often the ability to change settings extends all the way down the line to the end-user. Making a setting "default" is a good indication that the engineer(s) expect people to want the ability to change that setting. Chillu forms should not require custom settings in most instances. As sequences, they would not cause exceptional behaviour in any application which did not strip ZWJs from the data. In those cases where applications strip ZWJs from the data, users appear to consider the process either beneficial or benign. In cases where ZWJ-stripping is regarded as malign, then it may be an excellent idea to change the default settings so that the application becomes workable. > Those exceptions and character properties like 'default-ignorable' are there > for a reason. It is there to choose between a coarse or fine tuned > implementation based on the resources the implementor has. It is a great > thing for the language that, the script can remain intact in a coarse > implementaiton as well. For Malayalam, that will be more or less true after > chillu encoding. So it will be better supported in resource constrained > platforms or implementations. The source data itself should remain intact regardless of an application's tuning. In this way the author's intent is preserved and the script remains intact as a matter of course. I'm not understanding how atomic chillu encoding makes Malayalam better supported in resource constrained environments. Would you elaborate? To me, a resource constrained environment suggests a system with limited memory, where duplicate encodings would add to the strain. (I do understand that character properties exist for good reason.) Let's suppose you are involved with a hypothetical search engine company called "DataQuest" and, for one reason or another, decide to research the frequency of web pages which offer text in the fictional Klingon language/script using the ConScript Unicode Registry's Private Use Area Unicode encoding. You might proceed by entering some common words into the search box of your engine. If your engine restricts P.U.A. characters, or maps them all to zero, your search results would be nothing. However, since you pulled those common words from a web page in the first place, you know that such pages exist. Would this be a good indication that it is time to change the settings? Or would it be better to encode Klingon in TUS? (smile) If that hypothetical situation is too far-fetched, suppose you are working for a real company and Malayalee users were complaining about search results being too fuzzy because your collation interface was stripping certain characters for comparison purposes. Best regards, James Kass
ശേഖരത്തിലേയ്ക്കുള്ള കണ്ണി
From: Rajeev J Sebastian Date: २००८ फरवरी ३ ०७:१५ Subject: [indic] Re: New Malayalam codepoints To: Cibu C J Cc: James Kass, Indic Discussion List Cibu, Good that you finally understand what "tailoring" means. Now for the problems of your "theory": In the Unicode ecosystem, we can consider the following levels of systems: 1) Higher-level applications (including advanced rendering, spell-check, grammar-check, etc) 2) Low-level applications (including rendering, input, sorting, etc) 3) the Unicode encoding itself Your theory seeks to disambiguate chillus from vowelless consonants (for some odd reason even though even you cannot state without contradicting yourself, that they are the same), i.e., you want atomic chillus at level 3 in order to support one application at level 2, rendering application. If the atomic chillus come into force, then all applications other than rendering requires a "tailoring" which equates <atomic chillu> == <consonant> + chandrakkala ... for e.g., in sorting, atomic-chillu-NA == NA + chandrakkala in IDN, atomic-chillu-NA == NA + chandrakkala Implementation of input method "Inscript" will also require the "tailoring" atomic-chillu-NA <= kNA + kChandrakkala + kNUK (aka ZWJ) where kX means "key for character X on keyboard", and <= means "produced by key sequence". Implementation of input method "Typewriter" will have to disambiguate when the user means atomic chillu from when the user means vowelless-consonant (Similiarly for other input methods). People like Santhosh Thottingal, will probably agree that atomic-chillu vs vowelless-consonant is a meaningless difference as regards spell-check, because the system can never really rely on the user to actually type atomic-chillu when he means vowelless-consonant and vice-versa. In other words, your theory seeks atomic-chillus, but for every application other than rendering, we need to add tailorings for Malayalam to state that this disastrous atomic-chillu == vowelless-consonant. The case of rendering is a little more complicated. But it was resolved in a pratical manner by the workshop help at Kerala University. Please see the docs for more info. But we can say one thing regarding rendering - it too requires two mappings for the gChilluNa glyph viz., atomic-chillu-na CMAP and (gNa+gChandrakkala GSUB or gNa + gChandrakkala + gZWJ GSUB depending on the shaping engine involved). So then, whats the real use of your atomic chillus, other than further problems, and tailoring all other applications to require a map from atomic-chillu back to consonant+chandrkkala ? To Everyone Else: The UTC meeting is on the 4th i.e., tomorrow; have you submitted your opposition to atomic-chillus ? Regards Rajeev J Sebastian
ശേഖരത്തിലേയ്ക്കുള്ള കണ്ണി |
|
|
| navigation |
| [ |
viewing |
| |
most recent entries |
] |
| [ |
go |
| |
earlier |
] |
| |
|
|