പ്രവീണ്‍ എ ([info]pravi) wrote,
@ 2008-11-23 01:30:00
Previous Entry  Add to memories!  Tell a Friend  Next Entry
നട്ടെല്ല് ചൂഴുന്ന നടുക്കം
നട്ടെല്ല് ചൂഴുന്ന നടുക്കം - കെ.കെ.ഷാഹിന
2008 സപ്തമ്പര്‍ 14നു ശേഷം എഴുത്ത് എന്നത് എന്നെ സംബന്ധിച്ച് ഒരു പെടാപ്പാടായി തീര്‍ന്നിരിക്കയാണ്. വാക്കുകള്‍ക്ക് പെട്ടെന്ന് കനം കൂടിയതുപോലെ. അവ എന്റെ ബോധ്യങ്ങളേയും, രാഷ്ട്രീയ കാഴ്ചപ്പാടുകളേയും, പത്രപ്രവര്‍ത്തനവീര്യത്തേയും തുറിച്ചു നോക്കുന്നതുപോലെ.

പ്രസരിപ്പ് കെട്ട  ഒരു  ഞായറാഴ്ചയായിരുന്നു അത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നറിയപ്പെടുന്ന ചിലരുടെ ഹീനപ്രവര്‍ത്തി ഇരുപത്തിമൂന്നു പേരുടെ ജീവനപഹരിച്ച, രക്തപങ്കിലമായ ആ ശനിയാഴ്ചയുടെ പിറ്റേദിവസം.  അന്നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു തുടങ്ങിയത്.  അന്ന്, ദെല്‍ഹി ബോംബ് സ്ഫോടനങ്ങള്‍ക്കുത്തരവാദിയായവര്‍ അയച്ച ഇ-മെയിലിന്റെ ഒരു ഭാഗം ഞാനാണെഴുതിയത് എന്നറിഞ്ഞപ്പോള്‍ എനിക്കുണ്ടായ ഭീതിദമായ നടുക്കം തീര്‍ത്തും വിവരണതീതം തന്നെ. അത് "ദി ഹൂട്ട് " എന്ന പോര്‍ട്ടലില്‍ വന്ന 'ന്യൂസ് റൂമില്‍ നിര്‍വീര്യമാക്കപ്പെടുന്ന ബോംബുകള്‍'എന്ന  എന്റെ ലേഖനത്തിന്റെ ഒരു ഭാഗം വള്ളി പുള്ളി വിടാതെ 'പൊക്കി'യതായിരുന്നു. ആ ഇ-മെയില്‍ അയച്ചവരുടെ പത്രലേഖക സ്വഭാവത്തിലും, ശുദ്ധ സുന്ദരന്‍ ഇംഗ്ലീഷിലും അത്ഭുതം കൂറിക്കൊണ്ട് പത്രങ്ങള്‍ അതില്‍ നിന്നും ധാരാളം ഉദ്ധരണികള്‍ കൊടുത്തിരുന്നു. എല്ലാവരും അതിനെ 'ആശയചോരണം' എന്നൊക്കെ ഓമനപ്പേരിട്ട് വെറുതെ വിട്ടാലും പലരും എന്നെ വെറുതേ വിടുമായിരുന്നില്ല. കാരണം നമുക്കു ചുറ്റും ഭീകരത പരത്തുന്നവരെന്ന് അനുമാനിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ സ്വത്വം  തന്നെയാണ് എന്റെ പേരും പേറിയിരുന്നത്. ആ ലേഖനത്തില്‍ ഞാന്‍ മാധ്യമങ്ങളുടെ പക്ഷപാത പരമായ സമീപനത്തെ തുറന്നു കാട്ടാനാണ് ഞാന്‍ ശ്രമിച്ചത് . 'ഇസ്ലാമിക' ഭീകര പ്രവര്‍ത്തന കഥകളെ ആവേശത്തോടെ ആഘോഷിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഹിന്ദു തീവ്രവാദികളുടെ ഹിംസാ പ്രവര്‍ത്തികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരു നടുക്കുന്ന മിതത്വം പാലിക്കുന്നു എന്നാണ് ഞാന്‍ എഴുതിയത് .

പ്രസിദ്ധീകൃതമായ ഒരു കൃതി എന്റെയോ നിങ്ങളുടെയോ സ്വകാര്യ സ്വത്തല്ല. സൈബര്‍ രംഗത്താവട്ടെ ആശയ ചോരണം എന്നത് ഒരപൂര്‍വ്വ പ്രതിഭാസവുമല്ല. അത് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളും പരിമിതം തന്നെ. ആശയ ചോരണത്തെപ്പറ്റി ഞാന്‍ അത്ര ആകുലപ്പെടാറുമില്ല.  നമ്മുടെ വാക്കുകള്‍ നമുക്ക് എത്രമാത്രം സ്വന്തമാണ് എന്നതില്‍ ഞാന്‍ സംശയാലുവാണ്. ഞാന്‍ എഴുതുന്നതൊന്നും എന്റെ മാത്രമല്ല എന്നു തന്നെ ഞാന്‍ വിശ്വസികുന്നു. 'പകര്‍പ്പവകാശം' എന്ന ആശയത്തോടും എനിക്ക് യോജിപ്പില്ല.  The hoot കൂടാതെ  മറ്റ് വെബ്സൈറ്റുകളും ബ്ലോഗര്‍മാരും എന്റെ ഈ ലേഖനം  പുനപ്രസിദ്ധീകരിച്ചിരുന്നു,  സദുദ്ദേശ്യത്തോടെ തന്നെ. അറിവിന്റെ കുത്തകവല്‍ക്കരണത്തെ  ഇങ്ങനെ  സൈബര്‍ രംഗം വെല്ലുവിളിക്കുന്നത് വളരെ ആവേശജനകം തന്നെ. ഇതൊക്കെയാണെങ്കിലും നികൃഷ്ടമായ ഒരു കുറ്റത്തിനുള്ള തെളിവായി എന്റെ വാക്കുകള്‍ ഉപയോഗിക്കപ്പെടുംബോഴുണ്ടാകുന്ന  വേദനക്കും, നടുക്കത്തിനും, ഭീതിക്കും ഞാന്‍ ഇരയായി തീരുമെന്ന് ഒരിയ്ക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ ആ ഞായറാഴ്ച വൈകുന്നേരം, രാവിലെ അറിയാന്‍ കഴിയാതെപോയ വാര്‍ത്തകള്‍ക്കുവേണ്ടി 'ടൈംസ് ഓഫ് ഇന്ത്യ' പരതുമ്പോഴാണ് അതെന്റെ ശ്രദ്ധയില്‍പെട്ടത്.  ഭീകരരുടെ ഇ മെയില്‍ സംബന്ധിച്ച ഒരു വാര്‍ത്തയില്‍ എന്റെ ലേഖനത്തില്‍ നിന്നും പൊക്കിയ ഭാഗം എമ്പാടും ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്നു. സംഘപരിവാര്‍ ഭീകരതക്ക് ഇരകളാവുന്ന ക്രിസ്ത്യന്‍ ദളിത് സമൂഹങ്ങളും തീവ്രവാദി സംഘങ്ങളും ഏതാണ്ട് ഒരേ താല്പര്യങ്ങള്‍ക്ക് കീഴിലായിരിക്കുന്നതെങ്ങനെ എന്ന് വിശകലനം ചെയ്യുകയാണ് ആ വാര്‍ത്തയില്‍ .ടൈംസിന്റെ ഈ വാര്‍ത്ത ഭീകരരുടെ ഇ മെയിലിന്റെ പൂര്‍ണ്ണരൂപം കാണാന്‍ വേണ്ടി ഇന്റര്‍നെറ്റ് പരതാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ ലേഖനത്തിലെ ഒരു ഖണ്ഡികയിലധികം വരുന്ന ഭാഗം അവര്‍ അപ്പാടെ കോപ്പിയടിച്ചിട്ടുണ്ട് എന്ന് എനിക്കു മനസ്സിലായി. ഭീതിയുടേയും, അരക്ഷിതത്വത്തിന്റേയും അഗാധമായ കുറ്റബോധത്തിന്റെയും ആ നിമിഷങ്ങളെ ഞാനതിജീവിച്ചത് എങ്ങിനെ എന്ന് വിവരിക്കാന്‍ എനിക്കു വാക്കുകളില്ല.

വീട്ടില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രദേശത്തുള്ള ആരും ഞങ്ങളെ അറിയുകയുമില്ല.  ഈ മഹാനഗരത്തില്‍ എല്ലാവരും അങ്ങിനെയാണ്.  അയല്പക്കത്തു നടക്കുന്നതെന്താണെന്നോ അവിടെ ആരാണ് താമസിക്കുന്നതെന്നോ ആര്‍ക്കും അറിയില്ല. ഞാനാകട്ടെ സഹായത്തിന് ആരെയെങ്കിലും വിളിക്കാന്‍ ഫോണെടുക്കാന്‍ പോലും പറ്റാതെ മരവിച്ചു പോയിരുന്നു.  വിറക്കുന്ന ഹൃദയവുമായി നിന്ന എന്റെ ജീവിത പങ്കാളി രാജീവും ഏതാണ്ടിതേ അവസ്ഥയിലായിരുന്നു.  ഞങ്ങളുടെ സുഹൃത്തുക്കളാകട്ടെ ഈ വിവരമറിഞ്ഞപ്പോള്‍ ഇതൊന്നും അത്ര ഭയപ്പെടേണ്ട കാര്യമല്ലെന്നും ഇതൊരു ചെറിയ ആശയചോരണത്തിന്റെ പ്രശ്നം മാത്രമാണെന്നും വാദിക്കുകയാണുണ്ടായത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അവര്‍ പിന്നീട് വെളിപ്പെടുത്തിയതുപോലെ, ഭീകരത ഞങ്ങളുടെ വീട്ടുപടിക്കലുമെത്തി എന്ന കടുത്ത യാഥാര്‍ത്ഥ്യത്തെ കുടഞ്ഞെറിയുവാന്‍ നോക്കുകയായിരുന്നു അവര്‍.
 
അതെന്തായാലും, സുഹൃത്തുക്കള്‍  ഞങ്ങളുടെ ഫ്ലാറ്റിലെത്തിയതിനു  തൊട്ടു പുറകെ 'ദി ഹൂട്ട്' എഡിറ്റു ചെയ്യുന്ന കോളമിസ്റ്റ് ശ്രീമതി.ശിവന്തി നൈനാന്റെ ഒരു ഫോണും വന്നു.  മഹാരാഷ്ട്ര ആന്റി ടെറര്‍ സ്ക്വാഡ് എന്നെ പറ്റി അന്വേഷിച്ചിരുന്നു എന്നു പറയാനാണ് അവര്‍ വിളിച്ചത്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നതു തന്നെ ആയിരുന്നെങ്കിലും എന്റെ ഉള്ളില്‍ ഒരു കാളല്‍ അനുഭവപ്പെട്ടു. എന്നെപറ്റി അവര്‍ ചോദിച്ച വിവരങ്ങളെല്ലാം കൊടുക്കാതിരിക്കാനായില്ല എന്ന് ശിവന്തി എന്നെ അറിയിച്ചു. അവര്‍ എന്നെ ഒളിച്ചുവയ്ക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നില്ല.  ഞാനെതിന് അങ്ങിനെ ചെയ്യണം? ഞാന്‍ ഒരു രഹസ്യജീവിതമൊന്നുമല്ല്ലല്ലോ നയിച്ചിരുന്നത്!  എന്റെ ലേഖനങ്ങളിലൂടെ, ടെലിവിഷന്‍ അവതരണങ്ങളിലൂടെ, സമൂഹ സംബന്ധിയായ ചര്‍ച്ചകളിലിടപെട്ടുകൊണ്ട് ഞാന്‍ എപ്പോഴും ജനമധ്യത്തിലുണ്ടായിരുന്നു. കേരളത്തിലായിരുന്നപ്പോള്‍ ഇതു വളരെ പ്രത്യക്ഷമായിരുന്നു താനും.  എന്നാല്‍ ഈ മെട്രോസിറ്റിയില്‍ പേടികൊണ്ട് വിറങ്ങലിച്ചു കഴിയുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമത്രെ!! ഇവിടെ എന്റെ പേരുപോലും ഒരു പ്രശ്നമായിരിക്കുന്നു. ഒരു മുസ്ലീം പേരിന്റെ ഭാരം ദെല്‍ഹിയിലെ ജീവിതം നരകതുല്യമാക്കാന്‍ പോന്നതത്രെ. നിങ്ങള്‍ മതത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നത് പ്രശ്നമല്ല, മതം നിങ്ങളെ പിടാതെ പിന്തുടര്‍ന്നുകൊള്ളും.

തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കമിളച്ച ഒരു രാത്രിക്കുശേഷം ഞാനകപ്പെട്ടിരിക്കുന്ന കുരുക്കഴിക്കാന്‍ തന്നെ എന്റെ ഒരു പത്രപ്രവര്‍ത്തക സുഹൃത്ത്  മുന്നിട്ടിറങ്ങി . ഞങ്ങള്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായി സംസാരിച്ചു ..  ആഭ്യന്തര, വിദേശകാര്യവകുപ്പുകളുടെ  ചുമതല വഹിക്കുന്ന സഹമന്ത്രിമാരെ പോയിക്കണ്ടു . ഞാന്‍ ഒരു ദശകത്തിലധികമായി മലയാള പത്രപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നതു കൊണ്ട് അവര്‍ക്കെല്ലാം (ആഭ്യന്തര വകുപ്പ് സഹമന്ത്രിയൊഴികെ) എന്നെ വ്യക്തിപരമായി പരിചയമുണ്ടായിരുന്നു. മതതീവ്രവാദപ്രവര്‍ത്തനത്തില്‍ ഞാന്‍ അകപ്പെടുക എന്നത് അസംഭാവ്യമാണെന്ന് അവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍  ഒരന്വേഷണം ഒഴിവാകാനായിരുന്നില്ല എന്റെ ശ്രമം, മറിച്ച്  എന്റെ മുസ്ലീം പേരിന്റെ മാത്രം പേരില്‍ ഞാന്‍ വേട്ടയാടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു.

രണ്ടാഴ്ച കടന്നു പോയിട്ടും സുരക്ഷിതയായിട്ടില്ലെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ഏതു നേരത്തും ഒരു ബൂട്ടിട്ട കാലടി എന്റെ വാതിലില്‍ മുട്ടുന്നതും കാത്തിരിക്കുകയാണ് ഞാന്‍.  എന്റെ സൈബര്‍ പ്രവര്‍ത്തനങ്ങളും ടെലിഫോണ്‍ വിളികളുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ നിരീക്ഷണത്തിലാണ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. നിങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണെന്ന് അറിഞ്ഞുകോണ്ട് ജീവിക്കുക തന്നെ ഒരു ബുദ്ധിമുട്ടാണ്.  ഇക്കഴിഞ്ഞ രണ്ടാഴ്ചയായി  ഞങ്ങള്‍ പല അധികാരികളുമായി ബന്ധപ്പെടുകയുണ്ടായി. അതില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അത്ഭുതാവഹമാം വണ്ണം വിനയവാനായ ഒരാള്‍ എന്നോടു ചോദിച്ചു, "ഓഹോ, അപ്പോള്‍ നിങ്ങള്‍ ഒരു മുസ്ലീം ആണല്ലേ?" വലിയ വായില്‍ നിഷേധികാനാണ് എനിക്കാദ്യം തോന്നിയത്. ഞാന്‍ ഒരു അജ്ഞേയവാദിയാണെന്ന് പുരപ്പുറത്തു നിന്ന് വിളിച്ചു പറയണമെന്നും. കൌമാരകാലത്തു തന്നെ മതപരമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തിനേടിയവളാണ് ഞാനെന്നും ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിച്ചു .പക്ഷെ  അയാളോട് ഒന്നും പറയാന്‍  എനിക്ക് കഴിഞ്ഞില്ല .  എന്റെ ജീവിതകാലം മുഴുവന്‍ അത്തരം ഒരു ഉത്തരത്തിലെ രാഷ്ട്രീയ ശരി തെറ്റുകളെപ്പറ്റി ഞാന്‍ സംശാലുവായിരുന്നു.  ഞാന്‍  വിശ്വാസിയല്ലെന്നു  പ്രഖ്യാപിക്കുന്നതിലൂടെ  മതത്തിന്റെ പേരിലുള്ള ചെയ്തികളുടെ ആഘാതമേറ്റുവാങ്ങി ജീവിക്കുന്ന   മതവിശ്വാസികളായ, ദശലക്ഷക്കണക്കിനാളുകളെ തള്ളിപ്പറയുകയും അങ്ങനെ അവരോട് തെറ്റ് ചെയ്യുകയുമായിരിക്കില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. ജന്മം കൊണ്ടു ഒരു ഹിന്ദുവായ,മതത്തിന്  പുറത്ത് ജീവിക്കാന്‍  ആഗ്രഹിക്കുന്ന എന്റെ ജീവിത പങ്കാളിക്ക്  ആ ഓഫീസര്‍ക്കു മുന്‍പില്‍ മതേതരത്വം തെളിയിക്കാന്‍ താന്‍ ഹിന്ദുവാണെന്ന് പറയേണ്ടി വരുന്നത് വല്ലാത്ത ഒരനുഭവമാണ് . വെറുംപേരുകള്‍ക്കപ്പുറം നമ്മള്‍മറ്റൊന്നും അല്ലാത്ത   ,ഈ മഹാനഗരത്തില്‍   വേറൊന്നും നമ്മുടെ  മതേതര യോഗ്യതകള്‍ വെളിപ്പെടുത്താനായി ലഭിക്കില്ല  എന്ന് ഭയത്തോടെ,അസ്വസ്ഥതയോടെ  തിരിച്ചറിയുകയായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് മതം നുഴഞ്ഞു കയറി വരുന്നത് ഇതാദ്യമായിട്ടായിരുന്നു. ഞങ്ങളുടെ മകന്‍ അന്‍പ് ജനിച്ചപ്പോള്‍ ജനന രജിസ്ട്രേഷന്‍ ഫോറത്തിലെ മതം എന്ന കോളം പൂരിപ്പിക്കാതെ വിടാന്‍ ഞങ്ങള്‍ക്ക് ഒരു നിമിഷം പോലും ചിന്തിച്ചു നില്‍ക്കേണ്ടി വന്നിരുന്നില്ല.

പിറ്റേ ദിവസം ഒരു പത്രപ്രവര്‍ത്തക സുഹൃത്തുമൊത്ത് ശ്രീമതി.വൃന്ദാ കാരാട്ട്, എം.പി.യെ കാണാം എ.കെ.ജി ഭവനിലെത്തിയപ്പോള്‍ അന്ധാളിപ്പിന്റെയും, നടുക്കത്തിന്റെയും, ദു:ഖത്തിന്റെയും മറ്റൊരു വലയത്തില്‍ ഞാന്‍ അകപ്പെടുകയുണ്ടായി.  ഞങ്ങള്‍ റിസപ്ഷനില്‍ കാത്തു നില്‍ക്കവേ ഹൃദയഭേദകമായ ഒരലറിക്കരച്ചില്‍ എന്റെ കാതില്‍ വന്നലച്ചു.  നാലഞ്ചു സ്ത്രീകള്‍ മാറത്തടിച്ചു നിലവിളിച്ചുകൊണ്ട് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.  ആ രംഗം സൃഷ്ടിക്കപ്പെട്ടതിന്റെ കാരണമൊന്നും എനിക്കു മനസ്സിലായില്ല. എന്നാല്‍ വൃന്ദ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുന്നതും അവരുടെ പരാതികള്‍ ശ്രദ്ധിക്കുന്നതും ഞാന്‍ കണ്ടു.  ഒരു കുടുംബത്തിലെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ട കരോള്‍ബാഗ്  സ്ഫോടനത്തിന്റെ ദു:ഖസ്മാരകങ്ങളായി അവശേഷിക്കുന്ന ആത്മാക്കളാണ് അവരെന്ന് ആരോ എനിക്കു പറഞ്ഞു തന്നു.  അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു മരണാനന്തരചടങ്ങ് സംഘടിപ്പിക്കാന്‍ പോലും അവര്‍ക്കു കൈക്കൂലി കൊടുക്കേണ്ടി വന്നു എന്ന് പരിതാപാവസ്ഥയില്‍ വിലപിക്കുകയായിരുന്നു അവര്‍. ഞാന്‍ ശരിക്കും ഞെട്ടിത്തരിച്ചു പോയി. അവരെന്നെ കാണരുതേ എന്ന് ഞാനാശിച്ചു. ഒരു കടുത്ത ദു:ഖത്തിന്റെ കരിമ്പടം എന്നെ വീണ്ടും പൊതിഞ്ഞു. കണ്ണീരുകൊണ്ട് എന്റെ കാഴ്ച മറക്കപ്പെട്ടു.  എനിക്കു ഒരു വാക്കു പോലും സംസാരിക്കാനായില്ല, ശബ്ദം തൊണ്ടയില്‍ കുരുങ്ങി നിന്നു.  വൈകാരിക പ്രക്ഷുബ്ധത നിറഞ്ഞ അത്തരം നിമിഷങ്ങളില്‍ രാഷ്ട്രീയ ചിന്തയുടെ യുക്തിയൊന്നും സഹായത്തിന് എത്തിയില്ല.

എന്റെ ഉറക്കമില്ലാത്ത രാത്രികള്‍ പങ്കുവെച്ച എന്റെ കൂട്ടുകാരുടെ  നിര്‍ബന്ധത്തെ  തുടര്‍ന്നാണ് , ഈ അനുഭവങ്ങളെ കുറിച്ച് എഴുതാനാലോചിച്ചത്. പക്ഷെ അതിന്റെ സങ്കീര്‍ണ്ണതകള്‍ എന്റെ ജീവിതത്തില്‍ എന്തു പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാലും എഴുതാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.   അഗാധമായ ഈ നൊമ്പരം പങ്കുവെയ്ക്കുന്ന ഒരു സുഹൃത്ത് അയാളുടെ ബ്ലോഗില്‍ ഒരൊറ്റവരി ഇങ്ങനെ കുറിച്ചിട്ടു. "നട്ടെല്ല് ചൂഴുന്ന നടുക്കം ". അയാളുടെ വായനക്കാര്‍ക്ക് മറ്റു യാതൊരു സൂചനയും നല്‍കാത്തതിനാല്‍ ഇതുവരെ പ്രതികരണങ്ങളൊന്നും കണ്ടില്ല. ഇപ്പോള്‍ എന്തെങ്കിലും പറയേണ്ട സമയം അതിക്രമിച്ചിരുന്നു എന്നു ഞാ‍ന്‍ കരുതുന്നു. എനിക്കുള്ളില്‍ തന്നെ ഒരു സെന്‍സര്‍ വളര്‍ന്ന് വരുന്നത് എനിക്കിഷ്ടമല്ല.

ഒക്ടോബര്‍ നാലാം തിയ്യതിയിലെ ഹിന്ദുസ്ഥാന്‍ ടൈംസ് "നിങ്ങളുടെ മതം നിങ്ങളെ പിന്തുടരുന്നു" എന്ന പേരില്‍ ഈ ലേഖനത്തിന്റെ സംക്ഷിപ്തരൂപം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്

സ്രോതസ്സ്

പിന്നീടു് ചേര്‍ത്തതു്:- ഈ ലേഖനം ഷാഹിനയുടെ ബ്ലോഗിലും തുടര്‍ന്ന മലയാള പരിഭാഷ നാട്ടുപച്ചയിലുമാണ് വന്നിട്ടുള്ളത്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വിജയന്‍ പുല്‍പ്പള്ളിയാണ്. ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്കില്‍ വന്ന മെയിലില്‍ പറഞ്ഞിട്ടുള്ളതു് കൈമാറി വന്നൊരു മെയിലാണെന്നായിരുന്നു. ആദ്യം വന്നതെവിടെയാണെന്നോ ആരാണു് പരിഭാഷ ചെയ്തതെന്നോ അതിലില്ലായിരുന്നു. പിശകു് ചൂണ്ടിക്കാണിച്ച അനോനിയ്ക്കു് നന്ദി.




(4 comments) - (Post a new comment)

FEC Archive is not Public
[info]santhoshtr
2008-11-23 12:00 pm UTC (link)
പ്രവീണേ, ആ ലിങ്ക് എല്ലാവര്‍ക്കും കിട്ടില്ല.

(Reply to this) (Thread)

Re: FEC Archive is not Public
[info]pravi
2008-11-23 08:08 pm UTC (link)
ഇതിലുള്ളതു് തന്നെയേ അവിടേയുമുള്ളൂ. ഒരു പൂര്‍ണ്ണതയ്ക്കു് വേണ്ടിയാണു് കണ്ണി കൊടുത്തതു്.

(Reply to this) (Parent)(Thread)

Re: FEC Archive is not Public
(Anonymous)
2008-11-24 05:22 am UTC (link)
ഈ ലേഖനം ഷാഹിനയുടെ ബ്ലോഗിലും തുടര്‍ന്ന മലയാള പരിഭാഷ നാട്ടുപച്ചയിലുമാണ് (www.nattupacha.com) വന്നിട്ടുള്ളത്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വിജയന്‍ പുല്‍പ്പള്ളിയാണ്. അവര്‍ക്കൊന്നും ക്രെഡിറ്റ് നല്‍കാതെ ഇങ്ങനെ ഇവിടെ പ്രസിദ്ധീകരിക്കുന്നത് ശരിയോ? താങ്കള്‍ നല്‍കിയ സ്രോതസ്സ് എന്താണെന്നുള്ളത് മനസ്സിലാക്കാനും പറ്റുന്നില്ലല്ലോ..

(Reply to this) (Parent)(Thread)

Re: FEC Archive is not Public
[info]pravi
2008-11-24 06:16 am UTC (link)
തെറ്റു് ചൂണ്ടിക്കാണിച്ചതിനു് നന്ദി. അതു് കൂടി ഉള്‍പ്പെടുത്തി പുതുക്കിയിട്ടുണ്ടു്.

(Reply to this) (Parent)


(4 comments) - (Post a new comment)

Create an Account
Forgot your login or password?
Login w/ OpenID
English • Español • Deutsch • Русский…