പ്രവീണ്‍ എ ([info]pravi) wrote,
@ 2009-03-03 14:16:00
Previous Entry  Add to memories!  Tell a Friend  Next Entry
സീതയുടെ പാട്ടുകള്‍
അമേരിക്കന്‍ കാര്‍ട്ടുണിസ്റ്റും അനിമേറ്ററുമായ നീന പാലിയുടെ 'Sita Sings The Blues' എന്ന കാര്‍ട്ടൂണ്‍ സിനിമ മാര്‍ച്ച് 7 നു് ഇന്റര്‍നെറ്റിലൂടെ പുറത്തിറങ്ങുന്നു. ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് പ്രകാരം ആര്‍ക്കും പകര്‍ത്താനും പങ്കുവെയ്ക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനുമുള്ള അനുമതികളോടെയാണിതു് വരുന്നതെന്നാണു് ഇതിന്റെ പ്രത്യേകത.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും ഈ കഥയില്‍ പ്രാധാന്യത്തോടെ വരുന്നുണ്ടു്. തന്റെ ഭര്‍ത്താവു് ഒരു ഇമെയിലയച്ചു് ബന്ധം അവസാനിപ്പിച്ചതോടെ നിരാശയായ നീന പാലി രാമായണത്തില്‍ ആശ്വാസം കണ്ടെത്തുന്നു. രാമായണത്തിലെ സീതയുടെ അനുഭവവുമായുള്ള തന്റെ ജീവിതത്തിലെ സാമ്യം തന്റെ കഥയും രാമായണത്തിലെ സീതയുടെ അവസ്ഥയും കൂട്ടിക്കലര്‍ത്തി സിനിമയെടുക്കുവാന്‍ അവരെ പ്രേരിപ്പിയ്ക്കുന്നു.

മൂന്നു് വര്‍ഷത്തോളം ഒറ്റയ്ക്കു് പ്രയത്നിച്ചാണു് അവര്‍ സിനിമ പൂര്‍ത്തിയാക്കിയതു്. നിഴല്‍ പാവകള്‍ തമ്മിലുള്ള സംഭാഷണമായും ആനറ്റ് ഹാന്‍ഷായുടെ പാട്ടുകളുടേയും സഹായത്തോടെയുമാണു് അവര്‍ കഥ പറയുന്നതു്. ഇതിലുപയോഗിച്ച പാട്ടുകള്‍ 1920 ല്‍ പാടിയതും പൊതു സ്വത്തായി മാറിയതുമാണെങ്കിലും ഗാന രചന തുടങ്ങി ചില വശങ്ങള്‍ ഇപ്പോഴും പകര്‍പ്പവകാശ പരിധിയ്ക്കുള്ളിലാണു്. 220,000 അമേരിക്കന്‍ ഡോളറാണു് (ഒരു കോടിയോളം രൂപ) പകര്‍പ്പവകാശം കൈവശമുള്ളവര്‍‌ ആദ്യം ചോദിച്ചതു് (പിന്നീടതു് 50,000 അമേരിക്കന്‍ ഡോളറായി കുറച്ചു). ഒരു വിതരണക്കാരുമില്ലാത്തതിനാല്‍ അവര്‍ക്കതു് കൊടുക്കാന്‍ സാധിച്ചില്ല.

സിനിമ പുറത്തിറക്കുന്നതിനു് മുമ്പു് തന്നെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിയ്ക്കാവുന്നതു് കൊണ്ടു് അവര്‍ തന്റെ സിനിമയും കൊണ്ടു് പല ഫെസ്റ്റിവലുകളില്‍ കറങ്ങി. ഫ്രാന്‍സിലെ ആനസി അന്താരാഷ്ട്ര അനിമേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയായും ബെര്‍ലിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധയര്‍ഹിയ്ക്കുന്ന സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.

സിനിമാ നിര്‍മ്മാണത്തിന്റെ പുതിയ വഴിയിലൂടെയാണു് പിന്നീടു് ഈ സംരംഭം കടന്നു് പോയതു്. ഇന്റര്‍നെറ്റ് വഴിയുള്ള സംഭാവനകള്‍ വഴിയാണു് (മുഴുവന്‍ പണവും കിട്ടുന്നതിനു് മുമ്പു് തന്നെ പണം കടം വാങ്ങിയാണു്) പാട്ടുകളുടെ ഉപയോഗത്തിനുള്ള അവകാശം നേടിയെടുത്തതു് . ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ എനിയ്ക്കും അതിയായ സന്തോഷമുണ്ടു്. നിങ്ങള്‍ക്കും ഈ സംരംഭത്തിലേയ്ക്കു് സംഭാവന നല്‍കാം.

കഴിഞ്ഞ ആഴ്ച തന്നെ എനിയ്ക്കു് ഫെസ്റ്റിവലുകളില്‍ ഉപയോഗിച്ച പതിപ്പിന്റെ ഡിവിഡി കിട്ടിയിരുന്നു. സിനിമ എനിയ്ക്കിഷ്ടമായി, പാട്ടുകള്‍ പൂര്‍ണ്ണമായി മനസ്സിലായില്ലെങ്കില്‍ കൂടി. കഥയോടൊപ്പം തന്നെ മൂന്നു് ഇന്ത്യക്കാര്‍ തമ്മിലുള്ള ഇതിലെ സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ടു്.

അമേരിക്കന്‍ പകര്‍പ്പാവകാശ നിയമം സര്‍ക്കാര്‍ വകയായ ടിവി ചാനലുകള്‍ക്കു് പകര്‍പ്പാവകാശ നിയമത്തില്‍ ഇളവു് നല്‍കിയതു് കാരണം ഈ വരുന്ന മാര്‍ച്ച് 7 നു് ന്യൂ യോര്‍ക്ക് നഗരത്തിലെ ഡബ്ലിയുനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടു്. ആ ദിവസം തന്നെ ഡിവിഡി പതിപ്പു് ലഭ്യമാക്കാനാണു് ഇപ്പോള്‍ ലക്ഷ്യമിട്ടിരിയ്ക്കുന്നതു്.

 ഡിവിഡി പതിപ്പിറങ്ങുന്നതിനു് മുമ്പു് തന്നെ കമ്പ്യൂട്ടറില്‍ കാണാവുന്ന പല വലിപ്പത്തിലുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ ഇവിടെ ലഭ്യമാണു്. പൈറസിയെക്കുറിച്ചു് പേടിയില്ലാതെ ഇന്നു തന്നെ ഇതിന്റെ പകര്‍പ്പുകള്‍ നിങ്ങള്‍ക്കും വിതരണം ചെയ്യാം.

ഡൌണ്‍ലോഡ് ചെയ്യൂ!! കണ്ടാസ്വദിയ്ക്കൂ!! പകര്‍ത്തി വിതരണം ചെയ്യൂ!! ഏറ്റവും പ്രധാനമായി ഈ സിനിമയെക്കുറിച്ചുള്ള വിവരം എല്ലാവരുമായി പങ്കിടൂ.

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിലെ വിവരണം



Create an Account
Forgot your login or password?
Login w/ OpenID
English • Español • Deutsch • Русский…